തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിൽ കടുത്ത നാശനഷ്ടവും ആളപായവും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് മൂന്ന് പേർ മരണപ്പെട്ടു. ഇടുക്കി ജില്ലയിലെ തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മഷിക്കല്ലേൽ രവിയുടെ ഭാര്യ സുമതിയും, വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണുടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരണമടഞ്ഞു. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീടിനുള്ളിൽ കുടുങ്ങിയ മണപ്പാട്ട് ജോണിയുടെ മകൻ ജോസഫാണ് മരിച്ച മൂന്നാമത്തെയാൾ. അപകടത്തിൽപ്പെട്ട ചിലരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും കൂടുതൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് പ്രമുഖ നദികളായ മീനച്ചിലാർ, മണിമലയാർ, പമ്പ, പെരിയാർ എന്നിവ കരകവിഞ്ഞൊഴുകുന്നത് സമീപപ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി ടൗണിൽ പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്; ഇവിടെ പലയിടത്തും പത്തടിയോളം വെള്ളമുയർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഇടുക്കിയിലെ കൊക്കയാർ ചപ്പാത്ത് പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കോട്ടയത്ത് മുണ്ടക്കയം കോസ്‌വേ, ഈരാറ്റുപേട്ട കോസ്‌വേകൾ എന്നിവ വെള്ളത്തിനടിയിലായതിനാലും, ഈരാറ്റുപേട്ട-വാഗമൺ, തീക്കോയി-വാഗമൺ ദേശീയ-സംസ്ഥാന പാതകളിൽ മണ്ണിടിച്ചിലുണ്ടായതിനാലും വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
സാഹചര്യം വഷളായതിനെ തുടർന്ന് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും എമർജൻസി കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾ നൽകുന്നതിനുമായി പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട് (ഫോൺ: 9497960963, 9497908045, 0468 2222600). ജില്ലാ ഭരണകൂടങ്ങളുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും (NDRF) നേതൃത്വത്തിൽ മുൻകരുതൽ നടപടികളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇടുക്കി, കോട്ടയം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.








