ന്യൂഡൽഹി : ആഗോളതലത്തിൽ യുദ്ധങ്ങളും നയതന്ത്ര സംഘർഷങ്ങളും രൂക്ഷമായി തുടരുന്നതിനിടെ, ലോകശ്രദ്ധ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവെച്ചുകൊണ്ട് വൻശക്തി രാഷ്ട്രത്തലവന്മാർ ന്യൂഡൽഹിയിലെത്തുന്നു. സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നേരിട്ടെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ സംഘർഷവും പശ്ചിമേഷ്യയിലെ രൂക്ഷമായ യുദ്ധസാഹചര്യങ്ങളും ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക സംഗമത്തിന് ഭാരതം വേദിയാകുന്നത്. ഈ വർഷത്തെ ബ്രിക്സ് അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യ, പാശ്ചാത്യ ശക്തികൾക്കും വികസ്വര രാജ്യങ്ങൾക്കുമിടയിൽ സമവായത്തിന്റെ പാലമായി പ്രവർത്തിച്ചുകൊണ്ട് ആഗോള നയതന്ത്രത്തിൽ നിർണായക സ്വാധീനം ഉറപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് പ്രമുഖ നേതാക്കളുടെ ഈ സന്ദർശനം.
2019-ൽ തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് നടന്ന ഉച്ചകോടിക്ക് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലഡാക്കിലെ അതിർത്തി തർക്കങ്ങൾക്കും ഗാൽവൻ സംഘർഷങ്ങൾക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വരവ്. സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബെയ്ജിംഗിലെത്തി ഉന്നതതല ചർച്ചകൾ നടത്തുകയും ചൈനീസ് സുരക്ഷാ സംഘം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡൽഹി സന്ദർശിക്കുകയും ചെയ്തിരുന്നു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പങ്കാളിത്തം ക്രെംലിൻ വൃത്തങ്ങൾ നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്.
റഷ്യയ്ക്കും ചൈനയ്ക്കും പുറമെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ഉച്ചകോടിയിൽ പങ്കാളികളാകുമെന്നാണ് സൂചന. പശ്ചിമേഷ്യൻ വിഷയത്തിൽ ഇസ്രായേൽ-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങളായ ഇറാനും യുഎഇയും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാനും പൊതുസമ്മതി രൂപീകരിക്കാനും ഉച്ചകോടിയിൽ ഇന്ത്യ മധ്യസ്ഥ പങ്കുവഹിക്കേണ്ടിവരും. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള സാമ്പത്തിക ഭദ്രത, ഊർജ്ജ സുരക്ഷ, വ്യാപാരാവശ്യങ്ങൾ എന്നിവയിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഉച്ചകോടി വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








