ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസ് മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു. ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജി വെക്കുകയാണെന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യു അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടറെ മർദ്ദിച്ചത്.
ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്.
നേരത്തെ സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയെ ഡ്യൂട്ടിക്ക് വിട്ട് മടങ്ങിയ യുവാവിനും പൊലീസ് മർദ്ദനമേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് റവന്യൂ ജീവനക്കാർ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ലോക്ക്ഡൗണിന്റെ പേരിൽ പൊതുജനങ്ങളെ കൈയ്യേറ്റം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തിയാണ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും പൊലീസിന്റെ പെരുമാറ്റമെന്ന് പരക്കെ ആക്ഷേപമുണ്ട്.
Discussion about this post