പാലക്കാട് ചന്ദ്രാനഗര്‍ ബാങ്ക് കവര്‍ച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി നിഖില്‍ അശോക് ജോഷിയാണ് അറസ്റ്റിലായത്.
ഏഴരക്കിലോ സ്വര്‍ണവും പതിനെണ്ണായിരം രൂപയുമാണ് ഇയാള്‍ ഒറ്റയ്ക്ക് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വഴി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു മാസത്തോളം പാലക്കാട് താമസിച്ച് കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കവർച്ച നടത്തിയത്. ബാങ്കിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെയാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സഹകരണ ബാങ്കുകളെ ലക്ഷ്യമിട്ടാണ് പ്രതി മോഷണ ശ്രമങ്ങള്‍ നടത്തിവന്നിരുന്നത്. മോഷണത്തില്‍ തെളിവുണ്ടാകാതിരിക്കാനായി ഇയാള്‍ ഒറ്റയ്ക്കാണ് മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ 26നാണ് മരുതറോഡ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ കവര്‍ച്ച നടന്നത്. ആഴ്ചകള്‍ക്ക് മുമ്പ് മഹരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഇന്നോവയില്‍ പാലക്കാട് എത്തിയ ഇയാള്‍ നാളുകളായി ബാങ്കും പരിസരവും നിരീക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതി കവര്‍ച്ച നടത്തിയത്. വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്.
പ്രഫഷണല്‍ മോഷ്ടാവാണ് പിടിയിലായിരിക്കുന്ന നാസിക് സ്വദേശി. മഹാരാഷ്ട്രയിലെത്തിയ കേരളാ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post