ഡൽഹി: സ്വർണം ബാങ്കിൽ സ്ഥിരനിക്ഷേപമാക്കിയാൽ വർഷം തോറും പലിശ ലഭിക്കുന്ന പദ്ധതിയുമായി റിസർവ് ബാങ്ക്. ഈ പദ്ധതി പ്രകാരം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് ഓരോ വര്‍ഷവും പലിശ ലഭിക്കും. നിശ്ചിത കാലാവധിക്കു ശേഷം പിന്‍വലിക്കുമ്പോള്‍ സ്വര്‍ണമോ തത്തുല്യമായ പണമോ തിരികെ വാങ്ങുകയും ചെയ്യാം.
2.50 ശതമാനം വരെയാണ് സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക്. ദേശസാല്‍കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമൊക്കെ ഈ പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. കേന്ദ്രസര്‍ക്കാരിനു വേണ്ടിയാണ് ബാങ്കുകള്‍ ഈ രീതിയില്‍ സ്വര്‍ണം സ്വീകരിക്കുന്നത്.
ഈ പദ്ധതിയിലൂടെ നിക്ഷേപകർക്ക് പലിശ ലഭിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാനുമാവും. കുറഞ്ഞത് 10 ഗ്രാം മുതല്‍ പരിധിയില്ലാതെ എത്ര അളവില്‍ വേണമെങ്കിലും ഒരാള്‍ക്ക് നിക്ഷേപിക്കാം. മൂന്നു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത കാലാവധികളും നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.
ഓരോ വര്‍ഷാവസാനവും വാര്‍ഷിക പലിശ കൈപ്പറ്റാം. പലിശ പിന്‍വലിക്കുന്നില്ലെങ്കില്‍ കൂട്ടുപലിശയും ചേര്‍ത്ത് നിക്ഷേപ കാലാവധി കഴിയുമ്പോള്‍ വാങ്ങാം. നിക്ഷേപിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയാണ് പലിശ എത്രയാണെന്ന് തീരുമാനിക്കുക.
വീടുകളിലോ സ്ഥാപനങ്ങളിലോ ട്രസ്റ്റുകളിലോ ക്ഷേത്രങ്ങളിലോ, പള്ളികളിലോ വെറുതെയിരിക്കുന്ന ആഭരണങ്ങള്‍, സ്വർണ നാണയങ്ങൾ, സ്വര്‍ണക്കട്ടികള്‍, തുടങ്ങിവയെല്ലാം സ്ഥിര നിക്ഷേപമാക്കി മാറ്റാം. ഏതെങ്കിലും കാരണവശാല്‍ കാലാവധിക്കു മുമ്പേ നിക്ഷേപം പിന്‍വലിക്കേണ്ട സാഹചര്യം വന്നാല്‍ പിഴ നല്‍കി തിരിച്ചെടുക്കാം. ഒരു വര്‍ഷമെങ്കിലും ലോക്ക് ഇന്‍ പിരീഡ് ഉണ്ടാകും.
നിക്ഷേപമായി നല്‍കുന്ന സ്വര്‍ണം ഉരുക്കി ശുദ്ധിയാക്കിയ ശേഷമാണ് സൂക്ഷിക്കുന്നത്. പണമായോ സ്വര്‍ണക്കട്ടിയായോ ആണ് കൊടുത്ത സ്വര്‍ണം തിരിച്ചു ലഭിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലി, പണിക്കുറവ്, കല്ലുകള്‍ എന്നിവയ്ക്കായി നാം നല്‍കിയിരുന്ന പണം നഷ്ടമാവുകയും ചെയ്യും.
നിക്ഷേപിക്കാനായി ബാങ്കില്‍ നല്‍കുന്ന സ്വര്‍ണ ഉരുപ്പടികളുടെ മൂല്യം കളക്ഷന്‍ ആന്‍ഡ് പ്യൂരിറ്റി ടെസ്റ്റിംഗ് കേന്ദ്രത്തിലാണ് നിശ്ചയിക്കുക. ഉരുക്കാനുള്ള സമ്മതം നല്‍കിയ ശേഷമാണ് സ്വര്‍ണം കൈമാറേണ്ടത്. സ്വര്‍ണത്തിന്റെ അളവ്, പരിശുദ്ധി, പദ്ധതിയുടെ വിശദാംശങ്ങള്‍ എന്നിവ അടങ്ങിയ ഒരു നിക്ഷേപ രസീത് ഇവിടെ നൽകും.
Discussion about this post