ജലന്ധർ : പഞ്ചാബിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 5,470 കോടി രൂപയുടെ റോഡ്-റെയിൽവേ പദ്ധതികളുടെ സമർപ്പണത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 17 വെള്ളിയാഴ്ച പഞ്ചാബ് സന്ദർശിക്കും. ജലന്ധർ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി ഈ ബൃഹദ് പദ്ധതികൾ ഉദ്ഘാടനം ചെയ്യുക. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യമൊട്ടാകെ അത്യാധുനിക രീതിയിൽ നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ സമർപ്പണം അദ്ദേഹം ചടങ്ങിൽ വെച്ച് നിർവ്വഹിക്കും. ഇതിൽ പഞ്ചാബിലെ പ്രധാനപ്പെട്ട നാല് റെയിൽവേ സ്റ്റേഷനുകളായ ജലന്ധർ കന്റോൺമെന്റ്, സാസ് നഗർ (മൊഹാലി), ശ്രീ മുക്തസർ സാഹിബ്, ശ്രീ ആനന്ദ്പുർ സാഹിബ് എന്നിവയും ഉൾപ്പെടുന്നു. പ്രാദേശിക സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന വാസ്തുവിദ്യാ ശൈലിയിലാണ് ഏകദേശം 1,570 കോടി രൂപ ചെലവിൽ ഈ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.
പഞ്ചാബിലെയും അയൽ സംസ്ഥാനങ്ങളിലെയും റെയിൽ ഗതാഗതം കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ട് രണ്ട് പുതിയ ട്രെയിൻ സർവീസുകളുടെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി ഈ ചടങ്ങിൽ നിർവ്വഹിക്കും. കാർട്ടോലി-അംബാല ട്രെയിൻ സർവീസും, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് സാംസ്കാരിക-ആത്മീയ കേന്ദ്രങ്ങളെ പരസ്പര ബന്ധിപ്പിക്കുന്ന അമൃത്‌സർ-വാരാണസി ട്രെയിൻ സർവീസുമാണ് അദ്ദേഹം പച്ചക്കൊടി കാട്ടി ഉദ്ഘാടനം ചെയ്യുക. ഇതിനുപുറമെ, നംഗൽ ഡാം-തൽവാര-മുകേരിയൻ പദ്ധതിയുടെ ഭാഗമായി 830 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ ദൗലത്പൂർ ചൗക്ക്-കാർട്ടോലി പുതിയ റെയിൽ പാതയും അദ്ദേഹം ജനങ്ങൾക്കായി തുറന്നുനൽകും. പഞ്ചാബും ഹിമാചൽ പ്രദേശും തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്ന ഈ പാത തീർത്ഥാടകർക്കും സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള യാത്ര ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
റെയിൽവേ വികസനത്തിന് ഒപ്പം 3,070 കോടിയിലധികം രൂപയുടെ ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഈ വേദിയിൽ നിർവ്വഹിക്കും. ഡൽഹി-അമൃത്‌സർ-കത്ര എക്‌സ്‌പ്രസ്‌വേയുടെ ഭാഗമായുള്ള നാലുവരിപ്പാതയുടെ ഉദ്ഘാടനവും ലുധിയാനയ്ക്കും ബതിന്ദയ്ക്കും ഇടയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന പുതിയ ബൈപ്പാസ് റോഡിന്റെ തറക്കല്ലിടലും ഇതിൽ ഉൾപ്പെടുന്നു. പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായി കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലും മോദി സന്ദർശനം നടത്തും. ചണ്ഡീഗഢിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലായി 4,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. പി.ജി.ഐ.എം.ഇ.ആർ (PGIMER) ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അഡ്വാൻസ്ഡ് മദർ ആൻഡ് ചൈൽഡ് സെന്ററിന്റെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.









