കണ്ണൂര്‍ : ഫസല്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കേരള ആംഡ് പൊലീസ് ഫിഫ്ത് ബറ്റാലിയന്‍ കമാന്‍ഡന്റായി വിരമിച്ച കെ രാധാകൃഷ്ണനെ സിപിഎം വേട്ടയാടൽ തുടരുകയാണ്. സിപിഎമ്മിന് അനുകൂലമായി അന്വേഷണം നടത്താത്തതിനാണ് വിരമിച്ച ഐപിഎസ് ഓഫീസറായ ഉദ്യോഗസ്ഥന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നിഷേധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ മുൻ ഐപിഎസുകാരന് ജീവന് ഭീഷണിയുള്ളതിനാല്‍ മറ്റൊരു സംസ്ഥാനത്താണ് താമസമെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്യുന്നത്.
സിപിഎമ്മിന്റെ പ്രതികാരനടപടിയെ തുടർന്ന് പെന്‍ഷനും ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി നോക്കുകയാണ് ഇദ്ദേഹം. പല തവണ ആക്രമിക്കപ്പെട്ടു. 2006 ല്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ആണ് ആശുപത്രിയില്‍ ചികില്‍സയിൽ കഴിയേണ്ടി വന്നത്.
റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന മകള്‍ ഹോസ്റ്റല്‍ ഫീസ് അടക്കം കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ട്ട് ടൈം ആയാണ് പഠിക്കുന്നത്. പണമില്ലാത്തതിനാല്‍ മകന്‍ സിവില്‍ സര്‍വീസ് കോച്ചിങ് അവസാനിപ്പിച്ചു. തനിക്കെതിരായ കേസുകള്‍ നടത്തുന്നതിനായി കുടുംബ സ്വത്തുകള്‍ വില്‍ക്കേണ്ടി വന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വീട് ബാങ്കുകാര്‍ ജപ്തി ചെയ്തുകൊണ്ടു പോയിയെന്നും രാധാകൃഷ്ണന്‍ പറയുന്നു.
2006-ല്‍ ഉണ്ടായ ഫസല്‍ വധമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.
2006 ഒക്ടോബര്‍ 22 നാണ് മുഹമ്മദ് ഫസല്‍ അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ആക്രമണം. അന്ന് കണ്ണൂര്‍ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ ഡിവൈഎസ്‌പിയായിരുന്നു രാധാകൃഷ്ണന്‍. കണ്ണൂര്‍ ഡിഐജിയായിരുന്ന ആനന്ദകൃഷ്ണന്‍, ഫസല്‍ വധം അന്വേഷിക്കാനായി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഫസല്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം, സിപിഎം അക്രമത്തിനെതിരെ ഒരു പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും, പാര്‍ട്ടി ഏരിയാ സെക്രട്ടറി കാരായി രാജന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരായ നാലുപേരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഈ നാലുപേരെയും രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിളിച്ച് മൊഴിയെടുത്തു. ഇവരുടെ സകല നീക്കങ്ങളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. എന്നാല്‍ ഇവര്‍ക്ക് കൊലപാതകവുമായി ഏതെങ്കിലും തരത്തില്‍ ബന്ധവുമുണ്ടെന്ന് കണ്ടെത്താനായില്ല.
ഫസല്‍ വധത്തിന് രണ്ടു ദിവസത്തിന് ശേഷം ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പയ്യാമ്ബലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് ഏഴു ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ട് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടിയ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ താന്‍ മോചിപ്പിച്ചു. ഇത് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചു.
സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്റെ അടുത്ത അനുയായി കലേഷ് എന്നയാള്‍, ഫസല്‍ കൊല്ലപ്പെട്ട സമയത്ത്, പുലര്‍ച്ചെ 3. 45 ന് കാരായി രാജനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെ സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ നിന്നും തലശ്ശേരിയിലെ മൂന്ന് ആശുപത്രികളിലേക്കും ഫോണ്‍ വിളികള്‍ പോയതായി കണ്ടെത്തി. ഇതിന് രണ്ടു ദിവസത്തിന് ശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ചു. എന്താണ് ഉദ്ദേശ്യമെന്ന് ചോദിച്ചുവെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ടെങ്കില്‍, അതിന് മുമ്പ് തന്റെ അനുവാദം വാങ്ങണമെന്നും കോടിയേരി നിര്‍ദ്ദേശിച്ചു. ഇതോടെ അന്വേഷണം നിലച്ചു. പിന്നീട് പ്രത്യേക സംഘം പിരിച്ചുവിട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
ഫസല്‍ വധക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ, തന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തിന് രഹസ്യവിവരങ്ങള്‍ നല്‍കിയ മൂന്നുപേരുടെ ദുരുഹമരണവും സംശയകരമാണ്. ബിജെപി അനുഭാവിയായ വല്‍സരാജക്കുറുപ്പ് ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. സിപിഎമ്മിന് വേണ്ടി ആക്ഷന്‍ നടത്തിയിരുന്ന സംഘത്തിലുണ്ടായിരുന്ന പഞ്ചാര ഷിനില്‍ 2007 ല്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു. ഡിവൈഎപ്‌ഐ പ്രവര്‍ത്തകനായ ഷാജിയും ദുരുഹമായി കൊല്ലപ്പെട്ടു.
2006 ഡിസംബര്‍ 15 ന് സിപിഎം പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ക്രൂരമായി ആക്രമിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. അതിനിടെ അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്നാരോപിച്ച് സസ്പെന്‍ഡ് ചെയ്തു. ഇതിനിടെ മൂന്നു തവണ തനിക്ക് നേരെ ആക്രമണം ഉണ്ടായതായി കെ രാധാകൃഷ്ണന്‍ പറയുന്നു. ഐപിഎസ് ലഭിച്ചതിന് ശേഷം 2016-ല്‍ വീണ്ടും രാധാകൃഷ്ണനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. നാലര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തിരികെ സര്‍വീസില്‍ കയറിയത്. തുടര്‍ന്ന് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിക്കപ്പെട്ടു. എന്നാല്‍ വിരമിക്കുന്നതിന് ഒരു ദിവസം മുമ്ബ്, 2021 ഏപ്രില്‍ 29 ന് അച്ചടക്ക നടപടിയെടുക്കുന്നതായി കാണിച്ച് തനിക്ക് മെമോ നല്‍കി. ഇതിന്റെ പേരില്‍ ആനുകൂല്യവും നിഷേധിച്ചു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള സിപിഎമ്മിന്റെ പ്രതികാര നടപടിയായിരുന്നു ഇതെന്ന് രാധാകൃഷ്ണന്‍ തിരിച്ചറിയുന്നു.
കെ രാധാകൃഷ്ണനെ 2006-ല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് അനാശാസ്യക്കേസില്‍ കുടുക്കിയതാണെ കണ്ടെത്തലുമായി ഇന്റലിജന്‍സ്. ഫസല്‍ കൊലക്കേസ് അന്വേഷണം സിപിഎമ്മിലേക്കു തിരിയുന്നതിന്റെ വൈരാഗ്യത്തിലാണു കള്ളക്കേസ് എടുത്തു മര്‍ദിച്ചതെന്ന് ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. 2012ല്‍ ഡിജിപിക്കു ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറാണ് ഇക്കാര്യം അന്വേഷിച്ചത്. രാധാകൃഷ്ണന്‍ നട്ടെല്ലിനു പരുക്കേറ്റ് ഒന്നര വര്‍ഷത്തോളം ചികില്‍സയിലുമായിരുന്നു. ഇക്കാര്യമെല്ലാം വിശദമാക്കി 2012-ല്‍ സെന്‍കുമാര്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. കേസ് റദ്ദാക്കാന്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്തിയ ഉദ്യോഗസ്ഥന്റെ സല്‍പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നു കണ്ടെത്തി ഹൈക്കോടതി അനാശാസ്യക്കേസ് റദ്ദാക്കി.
തളിപ്പറമ്പ് സബ് ഡിവിഷന്റെ ചുമതലയിലിരിക്കെ, 2006 ഡിസംബര്‍ 14-ലെ ഹര്‍ത്താല്‍ ദിവസം ഡിവൈഎസ്‌പി രാധാകൃഷ്ണന്‍ ഡ്രൈവര്‍ക്കൊപ്പം സുഹൃത്തായ രാജേഷ് എന്നയാളുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോള്‍ ഒരു സംഘം ഡിവൈഎഫ്‌ഐക്കാര്‍ വീട് വളഞ്ഞ് രാജേഷിനെയും രാധാകൃഷ്ണനെയും മര്‍ദിക്കുകയായിരുന്നു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്റെ പരാതിയില്‍ അനാശാസ്യക്കേസും എടുത്തു. തുടർന്ന് അന്നത്തെ ഇടതുസര്‍ക്കാര്‍ രാധാകൃഷ്ണനെ സസ്പെന്‍ഡും ചെയ്തു. ഇതും പ്രതികാരമായിരുന്നു.
Discussion about this post