ന്യൂഡൽഹി: അദാനി ഗ്രൂപ്പിൽ ഉടലെടുത്ത പ്രതിസന്ധി ഇന്ത്യൻ ബാങ്കിംഗ് മേഖലയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്കിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ട്. ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ കർശനമായ നിരീക്ഷണം തുടരുകയാണ്. നിലവിൽ ഇന്ത്യൻ ബാങ്കിംഗ് മേഖല സുശക്തവും ക്രിയാത്മകവുമാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൂലധന പര്യാപ്തത, ആസ്തി ഗുണനിലവാരം, വിഭവശേഖരം, നാണയപ്പെരുപ്പ പരിഹാര സംവിധാനം എന്നിവ ആരോഗ്യകരമാണ്. റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് രാജ്യത്തെ മുഖ്യധാരാ ബാങ്കുകൾ പ്രവർത്തിക്കുന്നതെന്നും റിസർവ് ബാങ്ക് വിലയിരുത്തുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളിൽ ചാഞ്ചാട്ടം ഉണ്ടായതിനെ തുടർന്ന് ഇന്ത്യൻ ബാങ്കിംഗ് മേഖല അപകടത്തിലാണെന്ന തരത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വ്യാപകമായ പ്രചാരണങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
എന്നാൽ, ഫ്രഞ്ച് ഊർജ്ജ കമ്പനിയായ ടോട്ടൽ എനർജീസ് ഉൾപ്പെടെയുള്ള ആഗോള ഭീമന്മാർ അദാനി ഗ്രൂപ്പിൽ വിശ്വാസമർപ്പിച്ച് രംഗത്ത് വന്നതോടെ, വെള്ളിയാഴ്ച ഓഹരികൾ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിൽ 37.4 ശതമാനവും അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ 20 ശതമാനവും ഓഹരി നിക്ഷേപമുള്ള കമ്പനിയാണ് ടോട്ടൽ എനർജീസ്.
Discussion about this post