ന്യൂഡൽഹി: സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇന്നലെ കത്തയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നിലപാട് കൂടി കണക്കിലെടുക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കേസിൽ സംസ്ഥാനങ്ങളെ കക്ഷി ചേർക്കണമെന്നും, അവരുടെ നിലപാട് അറിയിക്കാൻ അവസരം നൽകണമെന്നുമാണ് ഇതിൽ നിർദ്ദേശിച്ചിരിക്കുന്നത്.
ഭരണഘടനാ ബെഞ്ചിന്റെ വാദം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെയാണ് കേന്ദ്രം ഈ വിഷയത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. സംസ്ഥാനങ്ങളുടെ നിലപാട് കൂടി കണക്കിലെടുത്ത് മാത്രമേ ഈ വിഷയത്തിൽ മുന്നോട്ട് പോകാവൂ എന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സത്യവാങ്മൂലമാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെയോ കേന്ദ്രസർക്കാരിന്റെയോ നിലപാടുകളെ അധികം പരിഗണിക്കാതെ സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം വരുത്തി സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാകുമോ എന്ന കാര്യം പരിശോധിക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഇതിനിടെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.
വിവാഹം എന്നത് സംസ്ഥാനങ്ങളുടെ കൂടെ അധികാരപരിധിയിൽ വിഷയമായതിനാൽ സംസ്ഥാന സർക്കാരുകളുടെ നിലപാട് കൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്ന് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. സ്വവർഗവിവാഹത്തിന് അനുകൂലമായ തീരുമാനം വരികയാണെങ്കിൽ അത് നിയമനിർമാണ സഭകളുടെ അവകാശങ്ങളേയും ബാധിക്കും. ഇത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങളുടേയും നിലപാട് തേടുന്നത്. അതേസമംയ ഗുജറാത്ത് സർക്കാർ നേരത്തെ തന്നെ ഈ വിഷയത്തിൽ കക്ഷി ചേരാൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
Discussion about this post