മുംബൈ : എൻസിപിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് രാജി പിൻവലിച്ചത്. ഇതോടെ പാർട്ടിയിലെ തലമുറ മാറ്റത്തെക്കുറിച്ചുള്ള സാധ്യതകളും അടഞ്ഞിരിക്കുകയാണ്.
“എനിക്ക് നിങ്ങളുടെ വികാരങ്ങളെ തള്ളിക്കളയാനാവില്ല. നിങ്ങളുടെ സ്‌നേഹം മൂലം രാജി പിൻവലിക്കണമെന്ന ആവശ്യം ഞാൻ മാനിക്കുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള എന്റെ തീരുമാനം ഞാൻ പിൻവലിക്കുന്നു,” ശരദ് പവാർ പറഞ്ഞു. എൻസിപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ തിരഞ്ഞെടുക്കാൻ രൂപീകരിച്ച പാനൽ രാജി നിരസിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ശരദ് പവാർ രാജി പിൻവലിക്കുന്നതായി അറിയിച്ചത്.
എൻസിപി പാനൽ യോഗം ചേർന്ന് പവാറിന്റെ രാജി തള്ളിയിരുന്നു. പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാർ പ്രകടിപ്പിച്ചെങ്കിലും രാജി ഏകകണ്ഠമായി നിരസിച്ചു. പാർട്ടി അദ്ധ്യക്ഷനായി തുടരാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു എന്നാണ് എൻസിപി വൈസ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
ശരദ് പവാർ രാജി പിൻവലിച്ച് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി എത്തണമെന്ന് എൻസിപി നേതാക്കൾ പ്രമേയം പാസാക്കിയിരുന്നു. കേരളത്തിൽ നിന്ന് പിസി ചാക്കോയും തോമസ് കെ തോമസും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പവാർ രാജി പിൻവലിച്ചത്.









