ലക്നൗ : ഉത്തർപ്രദേശ് മാദ്ധ്യമിക് സംസ്‌കൃത ശിക്ഷാ പരിഷത്ത് ബോർഡിന്‍റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മുസ്ലീം വിദ്യാർത്ഥി. 82.71 ശതമാനം മാർക്കോടെയാണ് 17 കാരനായ മുഹമ്മദ് ഇർഫാൻ ഓന്നാമതെത്തിയത്. സംസ്കൃതത്തിൽ കൂടുതൽ താത്പര്യമുളള ഇർഫാൻ പരീക്ഷയിൽ ഓന്നമതെത്തിക്കൊണ്ട് അച്ഛന്റെ അഭിമാനമായിരിക്കുകയാണ്. ശ്രീ സമ്പൂർണാനന്ദ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് ഇർഫാൻ.
യുപിയിലെ ചന്ദൗലി സ്വദേശിയായ ഇർഫാന് കുട്ടികളെ സംസ്കൃതം പഠിപ്പിക്കാനാണ് ആഗ്രഹം. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിലെ ടോപ് 20 സ്‌കോറർമാരുടെ പട്ടികയിലെ ഏക മുസ്ലീം വിദ്യാര്‍ത്ഥിയാണ് ഇർഫാൻ. ഇത്തവണ 13,738 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരെ പിന്തളളിയാണ് ഇർഫാന്റെ അഭിമാന നേട്ടം. ബല്ലിയയിലെ ഗംഗോത്രി ദേവി വിദ്യാലയത്തിലെ ശിവദയാൽ ഗുപ്തയും പ്രതാപ്ഗഡിലെ ശ്രീരാം തഹൽ വിദ്യാലയത്തിലെ വികാസ് യാദവും യഥാക്രമം 80.57%, 80.35% മാർക്കോടെ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മകൻ സംസ്കൃതം പഠിക്കാൻ ആരംഭിച്ചപ്പോൾ തനിക്ക് അഭിമാനം തോന്നിയെന്ന് ഇർഫാന്റെ പിതാവ് സലാലുദ്ദീൻ പറഞ്ഞു. ചെറിയ ക്ലാസിൽ തന്നെ സംസ്കൃത പഠനം ആരംഭിച്ചിരുന്നു. തുടർന്ന് പന്ത്രണ്ടാം ക്ലാസിലും അതേ വിഷയം തുടരാൻ ഇർഫാൻ തീരുമാനിക്കുകയായിരുന്നു. താനും അവരെ പ്രോത്സാഹിപ്പിച്ചുവെന്ന് പിതാവ് പറഞ്ഞു.
“ഇർഫാന് സംസ്കൃതത്തിൽ ശാസ്ത്രിയും ആചാര്യയും പൂർത്തിയാക്കിയ ശേഷം അദ്ധ്യാപകനാവാനാണ് ആഗ്രഹം. ഞങ്ങൾ ഒരിക്കലും ഇർഫാനെ പഠിക്കാൻ നിർബന്ധിച്ചിട്ടില്ല. ഞങ്ങൾക്ക് സംസ്‌കൃതം അറിയാത്തതിനാൽ വീട്ടിൽ നിന്ന് മകന് ഒരു സഹായവും ലഭിച്ചില്ല. അവൻ സ്കൂളിൽ അദ്ധ്യാപകരുടെ സഹായത്തോടെയാണ് പഠിച്ചത്. ദിവസവും 3-4 മണിക്കൂർ വീട്ടിൽ പഠിക്കും, ”സലാവുദ്ദീൻ പറഞ്ഞു.








