ന്യൂഡൽഹി: ദി കേരള സ്റ്റോറിയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പശ്ചിമ ബംഗാൾ, തമിഴ്‌നാട് സർക്കാരിന്റെ നടപടിയ്‌ക്കെതിരെയാണ് അണിയറ പ്രവർത്തകർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ചിത്രത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കി പ്രദർശനം തുടരാൻ അനുമതി നൽകാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ഇസ്ലാമിക ഭീകരവാദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രദർശനം ചില രാഷ്ട്രീയ താത്പര്യത്തിന്റെ പേരിൽ നേരത്തെ തമിഴ്‌നാട് സർക്കാർ വിലക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ബംഗാളും തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് വിലക്കിനെതിരെ കോടതിയെ സമീപിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ചിത്രത്തിന്റെ പ്രദർശനത്തിനായി സംരക്ഷണം നൽകണമെന്ന ആവശ്യവും ഇവർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നും മറ്റൊരു സംസ്ഥാനത്തെ ഹോസ്റ്റലിൽ പഠിക്കാനെത്തുന്ന പെൺകുട്ടിയെ ചതിയിൽ പെടുത്തുന്നതും പിന്നീട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. എന്നാൽ ചിത്രം ഇസ്ലാമിന് എതിരാണ് എന്ന തരത്തിലാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വധ ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈ പോലീസാണ് അന്വേഷണം ആരംഭിച്ചത്. ചിത്രത്തിന്റെ പ്രദർശനത്തിന് പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
Discussion about this post