തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിയ്ക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിയമവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് റവന്യൂ വകുപ്പാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. പട്ടയ ഭൂമികളിലും ക്വാറികള്‍ക്ക് അനുമതി നല്‍കി. പൂട്ടിയ ക്വാറികള്‍ക്കും ഇതോടെ പ്രവര്‍ത്തിക്കാനാകും.
നേരത്തെ കര്‍ശന വ്യവസ്ഥകളോടെ പ്രവര്‍ത്തനാനുമതി ലഭിക്കുകയും പിന്നീട് നിയമലംഘനത്തിന്റെ പേരില്‍ അടച്ചുപൂട്ടുകയും ചെയ്ത ക്വാറി യൂണിറ്റുകള്‍ക്ക് ഇതോടെ പ്രവര്‍ത്തിക്കാനാകും. നിയമവകുപ്പ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിന്റെ തണലിലാണ് തീരുമാനം. അതേസമയം നിയമവശം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാല്‍ ഉത്തരവ് റദ്ദാവുന്ന സാഹചര്യമാണുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
ചട്ടത്തിനുവിരുദ്ധമായി ഭൂമി ഉപയോഗിച്ചാല്‍ പട്ടയം റദ്ദുചെയ്യാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ചൂണ്ടിക്കാട്ടി. 1971ലെ കേരള സ്വകാര്യവന(നിക്ഷിപ്തമാക്കലും പതിച്ചു നല്‍കലും) നിയമചട്ടപ്രകാരം സ്വകാര്യവനങ്ങള്‍ കൃഷിക്കും ഇതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെങ്കിലും ക്വാറി നടത്താന്‍ ഇതിലെ മൂന്നാം ചട്ടം അനുവദിക്കുന്നില്ല.
കൃഷിയോഗ്യമായ വനഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍ മൂന്ന് പ്രകാരവും ഇത്തരം ഭൂമി കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും നിയമവകുപ്പ് വ്യക്തമാക്കി. വിഷയത്തില്‍ എ.ജിയുടെ അഭിപ്രായം തേടാനും നിര്‍ദേശിച്ചു.
എന്നാല്‍, ചട്ടം ഭേദഗതി ചെയ്യാതെ എക്‌സിക്യൂട്ടിവിന്റെ ഉത്തരവ് മാത്രം മതിയെന്ന റിപ്പോര്‍ട്ടാണ് എ.ജി നല്‍കിയത്. ഇതോടെയാണ് ക്വാറി നടത്തിപ്പുകാര്‍ക്ക് അനുകൂലമായ ഉത്തരവിന് കളമൊരുങ്ങിയത്.
Discussion about this post