ഇന്ത്യയിലുടനീളമുള്ള ബാങ്കുകളിൽ നിന്ന് ഇന്ന് മുതൽ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാം. രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർബിഐ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നോട്ട് മാറ്റി വാങ്ങാൻ തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന കണക്കുകൂട്ടലിലാണ് തയ്യാറെടുപ്പിനായി ബാങ്കുകൾക്ക് നാല് ദിവസത്തെ സാവകാശം നൽകിയത്. നോട്ട് മാറാനെത്തുന്നവർ തിരിച്ചറിയൽ രേഖ നൽകേണ്ടതില്ല. ഒരേസമയം 20,000 രൂപ വരെ അതായത് പത്ത് നോട്ടുകൾ മാത്രമാണ് മാറ്റി വാങ്ങാനാകുന്നത്.
നോട്ട് മാറാൻ വരുന്നവർക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നോട്ടുകൾ മാറുന്നതിന് യാതൊരു വിധത്തിലുള്ള സ്ലിപ്പുകളോ മറ്റ് രേഖകളോ നൽകേണ്ടതില്ല.
സെപ്തംബർ 30 വരെയാണ് നോട്ട് മാറ്റാനുള്ള സമയമായി നൽകിയിരിക്കുന്നത്. എന്നാൽ സെപ്റ്റംബർ 30ന് ശേഷവും നോട്ട് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും ബാങ്കുകളിൽ ചെന്ന് തിരക്ക് പിടിക്കേണ്ട ആവശ്യമില്ലെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം സമയം നീട്ടി നൽകുന്ന കാര്യം ആർബിഐ പരിശോധിക്കുമെന്നാണ് വിവരം.
Discussion about this post