ന്യൂഡൽഹി : നാല് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണത്തെ തുടർന്നാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി ഡൽഹിയിൽ നേരിട്ടെത്തി സ്വീകരിച്ചു.
അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം വിദേശരാജ്യത്ത് സന്ദർശനം നടത്തുന്നത്. ഇത് ഇന്ത്യ-നേപ്പാൾ ബന്ധത്തിന് പുതിയ ഊർജ്ജം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യ സന്ദർശന വേളയിൽ പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക ചടങ്ങുകൾക്ക് പുറമേ, അദ്ദേഹം ഉജ്ജയിൻ, ഇൻഡോർ എന്നിവിടങ്ങളും സന്ദർശിക്കും.
നാളെ രാവിലെ 10.30 ന് മഹാത്മാ ഗാന്ധി മെമ്മോറിയലിന്റെ തറക്കല്ലിടൽ കർമ്മത്തിൽ പങ്കെടുത്തുകൊണ്ടാകും അദ്ദേഹം ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിക്കുക. ഇതിന് ശേഷം വിവിധ മേഖലകളിലെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്ന കാര്യങ്ങളെക്കുറിച്ച് നേതാക്കളുമായി ചർച്ച ചെയ്യുക.
ചൈന സന്ദർശിക്കാൻ പ്രചണ്ഡയെ ഭരണകൂടം ക്ഷണിച്ചിരുന്നു. എന്നാൽ തന്റെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക് നടത്താൻ അദ്ദേഹം തീരുമാനിച്ചു.ഇതിലൂടെ നേപ്പാൾ പ്രധാനമന്ത്രി തന്റെ രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തിക പുനരുജ്ജീവനത്തിനും സഹായത്തിനുമായി ഇന്ത്യയെ സമീപിക്കാൻ ശ്രമിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയുമായി ഇതിനകം നിരവധി വികസന പദ്ധതികളിൽ ഏർപ്പെട്ടിട്ടുള്ള നേപ്പാൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധം ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നാണ് വിലയിരുത്തൽ. നേപ്പാളിന്റെ ഈ തീരുമാനം ചൈനയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
Discussion about this post