സൗദി അറേബ്യൻ അതിർത്തിയിലെ കടലിൽ ഇറാന്റെ കടൽക്കൊള്ളക്കാർ നടത്തിയ വെടിവെപ്പിൽ തമിഴ്‌നാട് സ്വദേശിയായ മൽസ്യത്തൊഴിലാളി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ സിർകാഴി താലൂക്കിൽ നിന്നുള്ള 40-കാരനായ മാവീരൻ ആണ് കൊള്ളക്കാരുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. സൗദി അറേബ്യ-ഇറാൻ കടൽ അതിർത്തിക്ക് സമീപം ആഗസ്റ്റ് 10-ന് രാത്രിയിൽ മറ്റ് മൂന്ന് സഹപ്രവർത്തകർക്കൊപ്പം മീൻപിടിത്തത്തിൽ ഏർപ്പെട്ടിരുന്ന മാവീരന്റെ ബോട്ടിന് നേരെ ആയുധധാരികളായ ഇറാനിയൻ കൊള്ളക്കാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബോട്ട് തട്ടിയെടുക്കാനും കൊള്ളയടിക്കാനുമുള്ള ശ്രമത്തെ മാവീരനും സംഘവും ചെറുത്തതോടെയാണ് കൊള്ളക്കാർ ഇവർക്ക് നേരെ വെടിയുതിർത്തത്.
വെടിയേറ്റ മാവീരൻ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന മയിലാടുതുറൈ, കടലൂർ സ്വദേശികളായ ശങ്കർ, ബാൽരാജ്, മണികണ്ഠൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവമറിഞ്ഞ ഉടൻ പ്രദേശത്തെത്തിയ സൗദി നാവികസേന പരിക്കേറ്റവരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആറു വർഷമായി സൗദി അറേബ്യയിൽ മൽസ്യത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന മാവീരൻ മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും ജോലിയിൽ തിരികെ പ്രവേശിച്ചത്. മാവീരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും മയിലാടുതുറൈ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സൗദി സമുദ്രപാതയിൽ ഇറാന്റെ കടൽക്കൊള്ളക്കാരുടെ അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് മേഖലയിലെ ഇന്ത്യൻ മൽസ്യത്തൊഴിലാളികൾക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപും സമാനമായ രീതിയിൽ ഇറാന്റെ കൊള്ളക്കാരുടെ അക്രമങ്ങളിലും അതിർത്തി ലംഘന ആരോപണങ്ങളിലും തമിഴ്‌നാട്ടിൽ നിന്നുള്ള നിരവധി മൽസ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മാവീരന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്നും, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ മൽസ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സൗദി ഭരണകൂടവുമായി നയതന്ത്രതലത്തിൽ ഉടനടി ഇടപെടണമെന്നും മൽസ്യത്തൊഴിലാളി ക്ഷേമ സംഘടനകൾ ആവശ്യപ്പെട്ടു.








