ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും അത് തങ്ങൾ തന്നെ നിലനിർത്തുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ലോകത്തെ ഞെട്ടിച്ച ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധത്തെ ‘ഉരുക്കുമതിൽ’ (Wall of Steel) എന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ വിഷയത്തിൽ ഇറാന് ഒന്നും ചെയ്യാനാകില്ലെന്നും അവകാശപ്പെട്ടു. സന്ദേശത്തിന്റെ അവസാനം “അല്ലാഹുവിന് സ്തുതി.” (Praise be to Allah) എന്ന് കുറിച്ചാണ് ട്രംപ് ഇറാന് എതിരെയുള്ള പോസ്റ്റ് അവസാനിപ്പിച്ചത്.
ഫെബ്രുവരി 28-ന് ട്രംപ് പ്രഖ്യാപിച്ച യുദ്ധത്തിന് ശേഷം മേഖലയിൽ യു.എസ് സൈന്യവും ഇറാനും തമ്മിൽ അതിരൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ കസ്റ്റഡിയിലാണെന്നും ഉപരോധം കാരണം ഇറാന്റെ വ്യോമസേനയും നാവികസേനയും പൂർണ്ണമായി തകർന്നുവെന്നും ട്രംപ് ആരോപിച്ചു. രാജ്യത്ത് 300 ശതമാനം പണപ്പെരുപ്പവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇറാൻ ഇനി പശ്ചിമേഷ്യയിലെ ഗുണ്ടയല്ലെന്നും (Bully of the Middle East) ട്രംപ് പരിഹസിച്ചു.
അതേസമയം ട്രംപിന്റെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇറാൻ, യു.എസ് നാവിക ഉപരോധം പിൻവലിക്കാതെയും തങ്ങൾക്ക് സംഭവിച്ച യുദ്ധനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാതെയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്ന കർശന വ്യവസ്ഥയും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. കടലിടുക്കിൽ അമേരിക്ക വൻതോതിൽ മൈനുകൾ നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും വിമാന സർവീസുകളെയും ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.












