ന്യൂഡൽഹി: 2024 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 6.5 ശതമാനമായിരിക്കുമെന്ന് സാമ്പത്തികനയ സമിതിയിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. ഒന്നാം പാദത്തിൽ 8 ശതമാനവും രണ്ടാം പാദത്തിൽ 6.5 ശതമാനവും മൂന്നാം പാദത്തിൽ 6 ശതമാനവും അവസാന പാദത്തിൽ 5.7 ശതമാനവുമായിരിക്കും ജിഡിപി വളർച്ച.
രാജ്യത്ത് മൊത്തത്തിൽ വളർച്ചക്ക് അനുകൂലമായ സാഹചര്യമാണ് സാമ്പത്തിക രംഗത്ത് നിലവിലുള്ളത്. അതിനാൽ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു. ഫെബ്രുവരിയിൽ 6.4 ശതമാനമായിരുന്നു ജിഡിപി വളർച്ച പ്രവചിക്കപ്പെട്ടിരുന്നത്.
പ്രതീക്ഷിക്കപ്പെട്ടതിലും ഉയർന്ന തലത്തിൽ 7.2 ശതമാനമായി 2023 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജിഡിപി വളർച്ച ഉയർന്നിരുന്നു. കൊവിഡ് സൃഷ്ടിച്ച ആശങ്കകളെ മറികടന്നും രാജ്യം സുസ്ഥിര വളർച്ച നേടുന്നതിന്റെ ലക്ഷണമായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.
ഉപഭോക്തൃ വില സൂചികയെ ആധാരമാക്കിയുള്ള പണപ്പെരുപ്പവും രാജ്യത്ത് ഗണ്യമായി കുറയുകയാണ്. ഏപ്രിലിൽ ഇത് 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനത്തിൽ എത്തിയിരുന്നു.
Discussion about this post