ന്യൂഡൽഹി : റോസ്ഗാർ മേളയിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവർക്ക് നിയമന കത്തുകൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസ് വഴി 70,000 പേർക്കാണ് നിയമന കത്തുകൾ നൽകിയത്. ‘ആസാദി കാ അമൃത് കാൽ’ ആരംഭിച്ചതിനാൽ സർക്കാർ ഉദ്യോഗത്തിലേക്ക് ചുവടുവെക്കുന്നവർക്ക് ഇത് വളരെ നിർണായകമായ കാലഘട്ടമാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യം പുതുതായി നിയമിതരായവർ നിർവഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എൻഡിഎ-ബിജെപി സർക്കാരിന്റെ പുതിയ ഐഡന്റിറ്റിയായി ‘റോസ്ഗാർ മേള’ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ അഴിമതി, പദ്ധതികളിലെ ക്രമക്കേടുകൾ, പൊതുഫണ്ട് ദുരുപയോഗം എന്നിവയായിരുന്നു മുൻ സർക്കാരുകളുടെ ഐഡന്റിറ്റിയെന്നും പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും പുതിയ തൊഴിലവസരങ്ങൾ ഉയർന്നുവരികയാണ്. ‘സ്റ്റാർട്ടപ്പ് ഇന്ത്യ’, ‘സ്റ്റാൻഡ്-അപ്പ് ഇന്ത്യ’ തുടങ്ങിയ പദ്ധതികൾ ഇന്ത്യയിലെ യുവാക്കളുടെ കഴിവുകൾ വർദ്ധിപ്പിച്ചു.
സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്മെന്റിൽ ‘സ്വജനപക്ഷപാതവും അഴിമതിയും’ പ്രോത്സാഹിപ്പിച്ച പാർട്ടികൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അത്തരം പാർട്ടികൾ യുവാക്കളെ റേറ്റ് കാർഡ് ഉപയോഗിച്ച് യുവാക്കളെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്ത് ജനങ്ങളുടെ പണം ഊറ്റിയെടുക്കുകയായിരുന്നു. എന്നാൽ നിലവിലുള്ള സർക്കാർ അവരുടെ സുരക്ഷക്കായി പ്രവർത്തിക്കുന്നു. അവരുടെ ശോഭനമായ ഭാവിയാണ് മുന്നിൽ കാണുന്നത്. യുവാക്കളുടെ ഭാവി സംരക്ഷിക്കാനാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കായി ഒന്നര വർഷത്തോളം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ അത് സുതാര്യമായി ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post