ബംഗളൂരു: 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ജെഡിയു അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പാർട്ടി നേതാവ് എച്ച്ഡി കുമാരസ്വാമി. ബിജെപിയുമായി ജെഡിയു സഖ്യത്തിലേർപ്പെട്ടേക്കുമെന്ന വാർത്തകൾ കർണാടകയിൽ സജീവമാണ് ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രത്യേകിച്ച് ആരുടെയും പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തും സംഭവിക്കാം. കൂടുതൽ സമയമെടുക്കില്ല, മിക്കവാറും അത് ഈ വർഷം അവസാനമോ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമോ സംഭവിക്കും. അതുവരെ നിങ്ങൾ കാത്തിരിക്കൂ ‘ എന്നാണ് ബിജെപിയുമായി സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് കുമാരസ്വാമി നൽകിയ മറുപടി.
ഭാവിയിൽ ജെഡിഎസും ബിജെപിയും തമ്മിൽ സഖ്യം ഉണ്ടാകും എന്ന ബിഎസ് യെദ്യൂരപ്പയുടെ പ്രസ്താവനക്കുള്ള മറുപടിയായിരുന്നു കുമാരസ്വാമിയുടെ വാക്കുകൾ. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെഡി(എസ്) ഭാരതീയ ജനതാ പാർട്ടിയുമായി കൈകോർക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. അടുത്തിടെ നടന്ന ഡൽഹി സന്ദർശനത്തിനിടയിൽ കുമാരസ്വാമി ചില മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ജെഡിഎസുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.“സംസ്ഥാന തലത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല, വരും ദിവസങ്ങളിൽ ചിലപ്പോൾ ഉണ്ടായേക്കാം , രാഷ്ട്രീയത്തിൽ ഭാവി കാര്യങ്ങൾ പ്രവചിക്കാൻ പ്രയാസമാണ്” എന്നാണ് ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ആകെയുള്ള 28 സീറ്റുകളിൽ 25 സീറ്റും ബിജെപി ആയിരുന്നു സ്വന്തമാക്കിയത്. കോൺഗ്രസും ജെഡിഎസും ഓരോ സീറ്റ് വീതം മാത്രമാണ് അന്ന് നേടിയത്.








