തിരുവനന്തപുരം: പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത 28-കാരനായ സുഹൃത്തിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്. സ്റ്റേഷനിൽ പെൺകുട്ടി ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പൊലീസ് ശക്തമായ നടപടിയിലേക്ക് കടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗൗരവകരമായ കുറ്റമായതിനാൽ, വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ദൃശ്യങ്ങൾ പങ്കുവെച്ചവർ എത്രയും വേഗം അവ ഡിലീറ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം കർശന നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടുദിവസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ നാടകീയ സംഭവങ്ങൾ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. പ്രദേശത്തെ ഒരു ബാറിനു സമീപത്തെ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങിനടന്ന യുവാവിനെ പൊലീസ് പട്രോളിങ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഈ 28-കാരൻ. യുവാവിനെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് 15 വയസ്സുകാരിയായ പെൺകുട്ടി സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയത്. തന്റെ സുഹൃത്തായ യുവാവിനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി പൊലീസുകാർക്ക് നേരെ തട്ടിക്കയറുകയും സ്റ്റേഷനിൽ വലിയ രീതിയിൽ അതിക്രമം കാണിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.
തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പൊലീസ് ഉടനടി ഇടപെടുകയും പെൺകുട്ടിയുടെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇവരെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ആരോ പെൺകുട്ടി ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടത്. വാട്സ്ആപ്പും ഫേസ്ബുക്കും ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഈ ദൃശ്യങ്ങൾ അതിവേഗം വൈറലാവുകയായിരുന്നു. ദൃശ്യങ്ങൾ പങ്കുവെക്കുന്നതും ഫോർവേഡ് ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ്, കുറ്റക്കാർക്കെതിരെ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ ഇതിനകം പോസ്റ്റ് ചെയ്തവർ അടിയന്തരമായി അത് നീക്കം ചെയ്തില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.










