കൊല്ലം: മാസപ്പടി കേസ് നിർണായക ഘട്ടത്തിൽ നിൽക്കെ മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി. നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ. കേസ് അട്ടിമറിക്കാനുള്ള രഹസ്യ നീക്കങ്ങളാണ് ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ കാലത്തും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ് എ.കെ. ബാലൻ. പിണറായിയുടെ ദൂതനായിട്ടാണോ ബാലൻ മുഖ്യമന്ത്രി സതീശനെ കണ്ടതെന്ന് കേരളത്തിലെ ജനങ്ങൾക്ക് സംശയമുണ്ടെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
മുൻ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തി മകൾക്കും മരുമകനും വേണ്ടി നടത്തിയ വൻ അഴിമതിയാണ് മാസപ്പടി കേസ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്ന് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് നിയമസഭയിൽ വലിയ പ്രസംഗം നടത്തിയിരുന്ന ആളാണ് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ അധികാരത്തിലെത്തിയപ്പോൾ അന്ന് ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹം തന്നെ വിഴുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തുന്ന ഈ കേസിൽ സംസ്ഥാനത്ത് എന്തുകൊണ്ട് ഇതുവരെ കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അഴിമതിക്കേസുകളിൽ എൽഡിഎഫും യുഡിഎഫും പരസ്പരം വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയാണ് കേരളത്തിൽ കണ്ടുവരുന്നത്.
നേരത്തെ ശബരിമല കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ സംരക്ഷിക്കാനും ഇരുമുന്നണികളും തമ്മിൽ സമാനമായ ധാരണയുണ്ടായിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഒരു സ്കൂട്ടറിൽ രഹസ്യമായി അന്നത്തെ ആഭ്യന്തരമന്ത്രിയെ പോയി കണ്ടിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് അഴിമതി വീതംവെക്കുന്നതിലും പരസ്പരം സംരക്ഷിക്കുന്നതിലും ഇരുമുന്നണികളും ഒറ്റക്കെട്ടാണെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. അഴിമതിക്കാരെ പരസ്പരം സഹായിക്കുന്ന ഈ ഒത്തുകളി സമീപനമാണ് ഇനിയും തുടരുന്നതെങ്കിൽ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും ബി.ബി. ഗോപകുമാർ മുന്നറിയിപ്പ് നൽകി.










