കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പേരിൽ ബംഗാളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് നടന്ന ശനിയാഴ്ച മാത്രം സംസ്ഥാനത്ത് ആകെ 10 പേരാണ് കൊല്ലപ്പെട്ടത്. അക്രമങ്ങളുടെ പരിപൂർണമായ ഉത്തരവാദിത്തം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കുമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ബിജെപിയുടെ വിവിധ ദേശീയ- സംസ്ഥാന നേതാക്കൾ അക്രമ സംഭവങ്ങൾ അരങ്ങേറിയ പ്രദേശങ്ങൾ സന്ദർശിച്ചു.
അതേസമയം, കേന്ദ്രസേന നിയന്ത്രിച്ച പ്രദേശങ്ങളിൽ അക്രമ സംഭവങ്ങൾ ഉണ്ടായില്ലെന്ന് ബി എസ് എഫ് അറിയിച്ചു. സായുധ സേനകൾ സർവസജ്ജരായി വിന്യസിക്കപ്പെട്ട മേഖലകളിൽ തിരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. ഇവിടങ്ങളിൽ അക്രമ സംഭവങ്ങളോ കൊലപാതകങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ബി എസ് എഫ് വക്താവ് എസ് എസ് ഗുലേരിയ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുർഷിദാബാദ്, കുച്ച് ബെഹാർ, മാൾഡ, സൗത്ത് 24 പർഗാന, നാദിയ എന്നിവിടങ്ങളിലാണ് കൊലപാതകങ്ങളും അക്രമങ്ങളും ബൂത്ത് പിടുത്തവും ബാലറ്റ് പെട്ടികൾ കടത്തിക്കൊണ്ട് പോകലും പ്രിസൈഡിംഗ് ഓഫീസർമാരെ പൂട്ടിയിടലും അരങ്ങേറിയത്. കേന്ദ്ര സേന നിഷ്ക്രിയമായിരുന്നു എന്ന തൃണമൂൽ നേതാക്കളുടെ ആരോപണം ഇതോടെ വ്യാജമാണെന്ന് തെളിഞ്ഞു. അക്രമങ്ങൾക്ക് സംസ്ഥാന പോലീസ് മൗനാനുവാദം നൽകിയെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. അക്രമ സാദ്ധ്യതയുള്ള മേഖലകളിൽ സൈന്യത്തെ വിന്യസിക്കാതിരുന്നതിന് പിന്നിൽ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post