ബെയ്‌ജിങ്: ലോക പ്രശസ്ത ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ചൈനീസ് മണ്ണിൽ കടുത്ത തിരിച്ചടി. ചൈനയിലെ വ്യാപാരാന്തരീക്ഷവും കടുത്ത ജിയോപൊളിറ്റിക്കൽ തർക്കങ്ങളും കാരണം സാന്നിധ്യം ചുരുക്കി നിശബ്ദമായി വിടവാങ്ങേണ്ട അവസ്ഥയിലാണ് കമ്പനിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈനയിലെ മൈക്രോസോഫ്റ്റിന്റെ കുറഞ്ഞത് 15 ബ്രാഞ്ച് ഓഫീസുകളും സംയുക്ത സംരംഭങ്ങളുമാണ് പൂർണ്ണമായും പൂട്ടിപ്പോകേണ്ടി വന്നതെന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2010-ൽ ചൈനീസ് സർക്കാരിന്റെ കടുത്ത സെൻസർഷിപ്പിലും തുടർച്ചയായ സൈബർ ആക്രമണങ്ങളിലും പ്രതിഷേധിച്ച് ഗൂഗിൾ ചൈനീസ് വിപണി വിട്ടുപോകാൻ തീരുമാനിച്ചപ്പോൾ, അതിനോട് മൈക്രോസോഫ്റ്റും സ്ഥാപകൻ ബിൽ ഗേറ്റ്സും അന്നത്തെ സി.ഇ.ഒ സ്റ്റീവ് ബാൽമറും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഗൂഗിൾ അതിരുവിട്ട് പ്രതികരിക്കുകയാണെന്നും ചൈനീസ് നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്നുമായിരുന്നു അന്ന് മൈക്രോസോഫ്റ്റിന്റെ നിലപാട്. എന്നാൽ വർഷങ്ങൾക്കിപ്പുറം ചൈനയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത വിധം സമാനമായ വെല്ലുവിളികളാണ് മൈക്രോസോഫ്റ്റും നേരിടുന്നത്.
അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സാങ്കേതിക-വ്യാപാര യുദ്ധവും, ചൈനീസ് സർക്കാരിന്റെ കർശനമായ ഡാറ്റാ സുരക്ഷാ നിയമങ്ങളുമാണ് കമ്പനിക്ക് തിരിച്ചടിയായത്. കൂടാതെ പ്രാദേശിക കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും വിപണിയിലെ വിഹിതം കുറച്ചു. എന്നാൽ നിലവിലെ ഈ വൻ തകർച്ചയ്ക്കിടയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഗവേഷണങ്ങളും കൗഡ് സേവനങ്ങളുമാണ് ചൈനയിൽ കമ്പനിക്ക് നിലവിൽ ഏക പിടിവള്ളിയായി തുടരുന്നത്. ചൈനയിലെ എ.ഐ ലബോറട്ടറികളും ഡെവലപ്പർ നെറ്റ്‌വർക്കുകളും നിലനിർത്തിക്കൊണ്ടുതന്നെ പരമ്പരാഗത ഓഫീസ് ശൃംഖലകൾ വെട്ടിച്ചുരുക്കാനാണ് മൈക്രോസോഫ്റ്റിന്റെ നീക്കം.












