പനാജി : ഗോവയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഊബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഗോവ സർക്കാർ പരാതി നൽകി. സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും യാതൊരു അനുമതിയും വാങ്ങാതെ ടൂറിസം മേഖലയിൽ പ്രവർത്തിച്ചതിന് ഊബറിനെതിരെ ഔദ്യോഗികമായി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി മൗവിൻ ഗോഡിഞ്ഞോ മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ആദ്യം മുതലാണ് എയർപോർട്ട് പിക്കപ്പ്, ഡ്രോപ്പ് എന്നീ സേവനങ്ങൾ ഗോവയിൽ ആരംഭിക്കുന്നതായി ഊബർ പ്രഖ്യാപിച്ചത്. മൊബൈൽ ആപ്പ് അധിഷ്ഠിത ടാക്സി സേവനദാതാക്കൾ ആയ ഓല, ഊബർ എന്നിവയെ ഗോവയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഗോവ സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് സൈബർ ക്രൈം സെല്ലിലേക്ക് ഇമെയിൽ അയച്ചിരുന്നുവെന്നും ഗതാഗത മന്ത്രി മൗവിൻ ഗോഡിഞ്ഞോ അറിയിച്ചു. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഡയറക്ടർ ഫ്രാൻസിസ്‌കോ വാസാണ് ഊബറിനെതിരെ സൈബർ ക്രൈം സെല്ലിൽ ആദ്യം പരാതി നൽകിയത്. തിങ്കളാഴ്ച സർക്കാർ തലത്തിൽ തന്നെ സൈബർ ക്രൈം സെല്ലിന് ഔപചാരികമായി പരാതി നൽകി എന്നും മന്ത്രി വ്യക്തമാക്കി.








