ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ചോദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തിയതിന് പിന്നാലെ വ്യത്യസ്ത നിലപാടുമായി കോൺഗ്രസ്സ് എംപി ശശി തരൂർ. ഉച്ചകോടികളിൽ നിന്ന് ഇന്ത്യയ്ക്ക് പ്രത്യക്ഷമായ നേട്ടങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ക്വാഡ്, ജി20, എസ്‌സിഒ, ബ്രിക്സ് തുടങ്ങിയ അന്താരാഷ്ട്ര കൂട്ടായ്മകൾ കൊണ്ട് രാജ്യത്തിന് എന്ത് ഗുണമാണുണ്ടായതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നുമാണ് ചിദംബരം വിമർശിച്ചത്. എന്നാൽ ചിദംബരത്തിന്റെ ഈ പ്രതികരണത്തെ തള്ളിപ്പറഞ്ഞ തരൂർ, ബ്രിക്സ് ഉച്ചകോടി ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര കരുത്ത് ഉയർത്തിക്കാട്ടുന്ന പ്രമുഖ വേദിയാണെന്ന് വ്യക്തമാക്കുകയായിരുന്നു.
ലോകത്തിലെ പ്രധാനപ്പെട്ട 11 രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മ ആഗോള ജനസംഖ്യയുടെ ഭൂരിഭാഗത്തെയും ആഗോള ജിഡിപിയുടെ 41 ശതമാനത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. വികസ്വര രാജ്യങ്ങളുടെ അഥവാ ‘ഗ്ലോബൽ സൗത്തിന്റെ’ ശബ്ദം ലോകത്തിന് മുന്നിലെത്തിക്കാൻ ഈ കൂട്ടായ്മയ്ക്ക് വലിയ ശേഷിയുണ്ടെന്ന് ശശി തരൂർ ചൂണ്ടിക്കാണിച്ചു. ഡൽഹിയിൽ നടക്കുന്ന ഇത്രയും വലിയൊരു അന്താരാഷ്ട്ര ഉച്ചകോടിയിൽ നിരവധി ലോക നേതാക്കൾ പങ്കെടുക്കുന്നത് ഇന്ത്യയുടെ നയതന്ത്രപരമായ ഏകോപന ശേഷിയും ആഗോള പദവിയും വ്യക്തമാക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഈ ആശയപരമായ അഭിപ്രായവ്യത്യാസം ഭരണകക്ഷിയായ ബിജെപി ഉടനടി രാഷ്ട്രീയ ആയുധമാക്കി മാറ്റി. രാജ്യത്തിന്റെ ആഗോള വളർച്ചയിൽ അസൂയ പൂണ്ട നേതാക്കളാണ് ചിദംബരത്തെപ്പോലുള്ളവരെന്നും എന്നാൽ അവരുടെ സ്വന്തം പാർട്ടിയിലെ നേതാവുതന്നെ സത്യം തുറന്നുപറഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ പൊളിച്ചടുക്കിയെന്നും ബിജെപി കുറ്റപ്പെടുത്തി. സെപ്റ്റംബർ 12 മുതൽ 13 വരെയാണ് ദേശീയ തലസ്ഥാനത്ത് ഇന്ത്യ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ചില അന്താരാഷ്ട്ര സംഘടനകൾക്ക് പുറമേ 11 അംഗ രാജ്യങ്ങളിലെയും 10 പങ്കാളി രാജ്യങ്ങളിലെയും നേതാക്കൾ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും.








