കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ. നേരത്തെ വാർത്താ സമ്മേളനത്തിൽ വി ഡി സതീശൻ ഇക്കാര്യം വെളിപ്പെടുത്തിയതിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ടെങ്കിൽ അവരുടെ പേരുകൾ വി ഡി സതീശൻ പുറത്തുവിടണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. നിയമിക്കപ്പെട്ട പേഴ്സണൽ സ്റ്റാഫുകളുടെ പേരുകൾ മാത്രമല്ല വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങളും നൽകാൻ തയ്യാറാണ് എന്ന് വി ഡി സതീശൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വി ഡി സതീശന്റെ സമൂഹമാധ്യമ പോസ്റ്റ്,
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പഴ്‌സണല്‍ സ്റ്റാഫുകളെയാണ് നിയമിച്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഒട്ടാകെ 500 ല്‍ താഴെ പഴ്‌സണല്‍ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 2021-2026 കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ തയാറാണ്.
പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പരിപാലനത്തിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 12 പേരെ നിയോഗിച്ചിരുന്നു. 75,000 മുതല്‍ 22,290 വരെയുള്ള ശമ്പള സ്കെയിലിലാണ് ഇവരെ നിയമിച്ചത്. 2025 ൽ ഇവരുടെ ശമ്പളം വർധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വര്‍ഷം 84 ലക്ഷം രൂപയിലധികവും സോഷ്യല്‍ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇതൊക്കെ ചെയ്തവരാണ് പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേരില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ പഴ്‌സണല്‍ സ്റ്റാഫുകളെ ഈ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല.
#VDSatheesan








