തിരുവനന്തപുരം : കേരളത്തിൽ കൂടുതൽ തുറന്ന ജയിലുകൾ ആവശ്യമാണെന്ന് കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. നിലവിൽ കേരളത്തിൽ തുറന്ന ജയിലുകളുടെ എണ്ണം വിരലിൽ എണ്ണാവുന്നവ മാത്രമാണ്. ഈ സാഹചര്യം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഹൈക്കോടതി സീനിയർ ജഡ്ജ് കൂടിയായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അഭിപ്രായപ്പെട്ടു.
തടവുകാരുടെ മാനസിക ആരോഗ്യത്തിന് അടച്ചുപൂട്ടിയ ജയിലുകളെക്കാൾ തുറന്ന ജയിലുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി. തുറന്ന ജയിലുകൾക്ക് ഗ്രേഡിങ് നൽകണമെന്നും അങ്ങനെയുള്ള ജയിലുകളിൽ മര്യാദയുള്ള തടവുകാരെ ആണ് പാർപ്പിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. തടവുകാരുടെ ക്ഷേമം അന്വേഷിക്കുന്നതിന് വേണ്ടി ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നെട്ടുകാൽത്തേരി തുറന്ന ജയിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തടവുകാരുമായി നടത്തിയ ആശയവിനിമയത്തിൽ തടവുകാർ അദ്ദേഹത്തോട് നിരവധി പരാതികളും ആവശ്യങ്ങളും ഉന്നയിച്ചു. ജയിലുകളിൽ കഴിയുന്നവരുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള ക്ഷേമ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള പ്രത്യാശ പദ്ധതി കൂടുതൽ ജനകീയമാക്കുമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് അറിയിച്ചു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ തടവുകാർ ഉല്പാദിപ്പിച്ച കാർഷിക ഫലങ്ങളുടെ വിളവെടുപ്പും അദ്ദേഹം നിർവഹിച്ചു. തുടർന്ന് അട്ടക്കുളങ്ങര വനിതാ ജയിലും പൂജപ്പുരയിലെ വനിതകളുടെ തുറന്ന ജയിലും ജസ്റ്റിസ് അലക്സാണ്ടർ തോമസ് സന്ദർശിച്ചു.








