അസർബൈജാൻ : ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ 36 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ചെസിലെ ഇന്ത്യൻ യുവതാരം ദൊമ്മരാജു ഗുകേഷ്. ഏറ്റവും ദൈർഘ്യമേറിയ സ്ട്രീക്കിനുള്ള വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡ് ആണ് ദൊമ്മരാജു ഗുകേഷ് തകർത്തത്.17 വയസ്സ് മാത്രം പ്രായമുള്ള ഒരു പ്രതിഭയാണ് അതിശയകരമായ ഈ നേട്ടം കൈവരിച്ചതെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.
നിലവിലെ റെക്കോർഡുകൾ പ്രകാരം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ചെസ്സ് കളിക്കാരനാണ് ദൊമ്മരാജു ഗുകേഷ് . അസർബൈജാനിലെ ബാക്കുവിൽ നടന്ന പ്രസിദ്ധമായ സിംഗിൾ എലിമിനേഷൻ ഫിഡെ ചെസ് ലോകകപ്പിലെ മികച്ച പ്രകടനമാണ് ദൊമ്മരാജു ഗുകേഷിനെ ഈ വലിയ നേട്ടത്തിന് അർഹനാക്കിയത്. ടൂർണമെന്റിൽ മിസ്രദീൻ ഇസ്‌കന്ദരോയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ഗുകേഷ് മികച്ച വിജയം സ്വന്തമാക്കി. ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ ശിക്ഷണവും കഠിന പരിശ്രമവും ആണ് ഈ മികച്ച നേട്ടം കൈവരിക്കാൻ ദൊമ്മരാജു ഗുകേഷിനെ സഹായിച്ചത്.
റാങ്കിംഗ് 2755.9 ആയി ഉയർത്തിയാണ് ദൊമ്മരാജു ഗുകേഷ് വിശ്വനാഥൻ ആനന്ദിന്റെ 2754.0 എന്ന റെക്കോർഡ് മറികടന്നത്. 2023-ൽ ഗുകേഷ് ലോകത്തിലെ മികച്ച 100 ചെസ്സ് കളിക്കാരിൽ ഇടം നേടിയിരുന്നു. FIDE യുടെ പ്രതിമാസ റിപ്പോർട്ട് പ്രകാരം നിലവിലെ ആഗോള റാങ്കിംഗിൽ ഗുകേഷ് പതിനൊന്നാം സ്ഥാനത്താണ് ഉള്ളത്. ജൂലൈയിൽ അഞ്ച് തവണ ലോക ചാമ്പ്യനായ ഇതിഹാസ താരം മാഗ്നസ് കാൾസന്റെ മുൻ റെക്കോർഡ് ആയ 2750 മാർക്ക് ഭേദിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് കളിക്കാരനായി ദൊമ്മരാജു ഗുകേഷ് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.
Discussion about this post