ന്യുഡൽഹി : മന്ത്രിസ്ഥാനവും പാർട്ടിയിലെ ഉന്നത പദവികളും വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളിൽ നിന്ന് കോടികൾ തട്ടാൻ ശ്രമിച്ച കേസിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി എംപിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ. തട്ടിപ്പ് ഫോൺ കോൾ ലഭിച്ച കോൺഗ്രസ് നേതാക്കളായ വിദ്യാ ബാലകൃഷ്ണൻ എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, ഷാഫി പറമ്പിൽ എംപി എന്നിവരുമായി രാജ്കുമാർ ഫോണിൽ സംസാരിച്ച് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി.
തന്റെ പേരും പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ഓഫീസിന്റെ മേൽവിലാസവും ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ നേതാക്കളെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് അന്വേഷണത്തോടും പൂർണ്ണമായി സഹകരിക്കുമെന്നും രാജ്കുമാർ നേതാക്കളെ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുമായി വിഷയം ചർച്ച ചെയ്ത ശേഷമാണ് രാജ്കുമാർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.
കേരളത്തിൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും 3 കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും പറഞ്ഞ് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനാണ് ആദ്യം വ്യാജ ഫോൺ കോൾ വരുന്നത്. രാജ്കുമാർ എന്ന വ്യാജേന ഇംഗ്ലീഷിലായിരുന്നു സംഭാഷണം. സംശയം തോന്നിയ എംഎൽഎ ഉടൻ തന്നെ നേതൃത്വത്തെ വിവരമറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. സമാനമായ രീതിയിൽ ഡീൻ കുര്യാക്കോസ് എംപിയെയും ഷാഫി പറമ്പിൽ എംപിയെയും തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
എഐസിസി നേതൃത്വത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ രാജ്യവ്യാപകമായി ഇതിന് മുൻപും നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി കനിഷ്ക് സിങ് ചമഞ്ഞ് രാജ്യത്തെ വിവിധ കോൺഗ്രസ് നേതാക്കളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അമൃത്സർ സ്വദേശി ഗൗരവ് കുമാർ എന്നയാളെ ഡെറാഡൂൺ പോലീസ് ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡ്, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ ആറോളം സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ ഈ തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഹരിയാണയിലെ ഒരു മുതിർന്ന നേതാവിന് 10 ലക്ഷം രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്.
നിലവിൽ വയനാട് സൈബർ പോലീസും കോഴിക്കോട് സൈബർ പോലീസും പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയുടെ പേരിലുള്ള ഈ തട്ടിപ്പ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.












