ന്യൂഡൽഹി: അതിർത്തി വിഷയങ്ങളിൽ ഇന്ത്യ സുശക്തമായ നിലപാട് സ്വീകരിച്ചതോടെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തീരുമാനം പുനരാലോചിക്കാൻ ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഇന്ത്യയിലെത്തില്ലെന്നാണ് വിവരം. ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും. ഇതു ഒഴിവാക്കാനാണ് ഷി ജിൻ പിങിന്റെ പിന്മാറ്റം. ഉച്ചകോടി നടത്തുന്ന രാജ്യത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്താതെ പോകുന്നത് നയതന്ത്രപരമായി വലിയൊരു അബദ്ധമായി മാറും. അതിനാലാണ് ഉച്ചകോടി മുഴുവനായി ഒഴിവാക്കാൻ ഷി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉച്ചകോടിയ്ക്ക് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗിനെ അയയ്ക്കാനാണ് സാധ്യതയെന്നാണ് വിവരം
ഓഗസ്റ്റിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടയിൽ ഷി ജിൻ പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ അതിർത്തി പ്രശ്‌നങ്ങളിൽ ഉള്ള തന്റെ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തർക്കങ്ങൾ പരിഹരിക്കാൻ കൃത്യമായ നിലപാട് എടുക്കണമെന്നും അദ്ദേഹം ചൈനീസ് പ്രസിഡന്റിനോട് കർശനമായി ആവശ്യപ്പെട്ടിരുന്നു. പാകിസ്താനോടുള്ള നിലപാട് പോലെ അതിർത്തി പ്രശ്‌നം പരിഹരിച്ചിട്ടുമതി വ്യാപാര ചർച്ചകളെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടെ പ്രകോപനപരമായ ഭൂപടത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഇന്ത്യ, ഉച്ചകോടിയോട് അനുബന്ധിച്ചുള്ള കൂടിക്കാഴ്ചയിലും ഇത് പരസ്യമായി പ്രകടമാക്കിയേക്കും. ഇത് ഷി ജിൻ പിങ് നേതൃത്വം വഹിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കടുത്ത ക്ഷീണമായേക്കും.
തിങ്കളാഴ്ച ചൈന പുറത്തിറക്കിയ ഭൂപടത്തിൽ അരുണാചൽ പ്രദേശും ലഡാക്കിന്റെ ഭാഗമായ അക്‌സായ് ചിന്നും സ്വന്തം പ്രദേശമെന്ന് കാട്ടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നുത്. എന്നാൽ ഈ അവകാശവാദങ്ങൾക്ക് സ്ഥാനമില്ല എന്നും പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുകയേ ഉള്ളൂ എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.കൂടാതെ നയതന്ത്രമാർഗ്ഗങ്ങളിലൂടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
പിന്നാലെ ഫിലിപ്പീൻസ്,മലേഷ്യ,വിയറ്റ്‌നാം,തായ് വാൻ എന്നീ രാജ്യങ്ങളും ചൈന പുറത്തിറക്കിയ ഭൂപടത്തെ തള്ളി ഇന്ത്യയ്ക്ക് പിന്തുണ നൽകിയിരുന്നു.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ സമ്മേളനത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു
Discussion about this post