ഗുവാഹത്തി: മുസ്ലീം വിഭാഗങ്ങൾക്കിടയിലുള്ള കുറ്റകൃത്യനിരക്ക് കൂടുതലാണെന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവൻ ബദ്റുദ്ദീൻ അജ്മലിന്റെ പ്രസ്താവന വിവാദമാകുന്നു. കവർച്ച, കൊള്ള, ബലാത്സംഗം, തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളിലും ഞങ്ങൾ (മുസ്ലീങ്ങൾ) ഒന്നാം സ്ഥാനത്താണ്. ജയിലിൽ പോകുന്ന കാര്യത്തിലും ഞങ്ങൾ ഒന്നാം സ്ഥാനത്താണെന്നായിരുന്നു അജ്മലിന്റെ പ്രസ്താവന.
സംഭവം വിവാദമായെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബദ്‌റുദ്ദീൻ അജ്മൽ. താൻ തെറ്റായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള ഉയർന്ന പ്രവണത വിദ്യാഭ്യാസത്തിന്റെ അഭാവത്തിന് നേരിട്ട് ആനുപാതികമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ അഭാവം ഞാൻ കണ്ടു. ഞങ്ങളുടെ കുട്ടികൾ പഠിക്കുന്നില്ല, ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നില്ല. മെട്രിക്കുലേഷൻ പോലും പൂർത്തിയാക്കാൻ കഴിയുന്നില്ല എന്ന സങ്കടം കൊണ്ടാണ് ഞാൻ പറഞ്ഞത്. വിദ്യാഭ്യാസത്തിന്റെ ആവശ്യകത യുവാക്കൾക്ക് വിശദീകരിക്കാനാണ് ഞാൻ അത് പറഞ്ഞതെന്ന് ബദ്റുദ്ദീൻ അജ്മൽ വിശരീകരിച്ചു.
സാക്ഷരതയുടെ കാര്യത്തിൽ വലിയ പ്രശ്നമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഞങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്, പക്ഷേ അവർ നമ്മുടെ ന്യൂനപക്ഷ മേഖലയിൽ നിന്ന് ഡോക്ടർമാരെയും എഞ്ചിനീയർമാരെയും ആവശ്യപ്പെട്ടാൽ അവർക്ക് നൽകാൻ കഴിയാത്തത് വളരെ ദൗർഭാഗ്യകരമാണ്. നമ്മുടെ സാക്ഷരതാ നിരക്ക് വർദ്ധിപ്പിക്കണം നമ്മുടെ യുവാക്കളെ വിദ്യാഭ്യാസം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല, വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ട് മാത്രമാണ് എല്ലാ തിന്മകളും നിലനിൽക്കുന്നതെന്ന് അജ്മൽ പറയുന്നു.
ആളുകൾ ചന്ദ്രനിലേക്കും സൂര്യനിലേക്കും പോകുന്നു, ഞങ്ങൾ എങ്ങനെ ജയിലിൽ പോകണം എന്നതിനെക്കുറിച്ച് പിഎച്ച്ഡി ചെയ്യുന്നു. ഒരു പോലീസ് സ്റ്റേഷനിൽ കയറി നോക്കൂ, ആരാണ് കേവലഭൂരിപക്ഷമെന്ന് നിങ്ങൾക്കറിയാം – അബ്ദുറഹ്‌മാൻ, അബ്ദുർ റഹീം, അബ്ദുൽ മജീദ്, ബദ്‌റുദ്ദീൻ, സിറാജുദ്ദീൻ, ഫക്രുദ്ദീൻ, അത് സങ്കടകരമായ കാര്യമല്ലേയെന്ന് അജ്മൽ ചോദിച്ചു.
സ്ത്രീകളെ നോക്കുമ്പോൾ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്നുവെന്ന് പറയുന്ന ആൺകുട്ടികളോടാണ്. ഇസ്ലാം പറയുന്നതനുസരിച്ച് പെരുമാറാൻ ഉചിതമായ ഒരു മാർഗമുണ്ട്, മാർക്കറ്റിലോ ഏതെങ്കിലും പൊതുസ്ഥലത്തോ പോകുമ്പോൾ സ്ത്രീകളെ കാണുമ്പോൾ നമ്മുടെ കുടുംബത്തിലും സ്ത്രീകൾ ഉണ്ടെന്ന് ഓർക്കണം, അമ്മയെയും സഹോദരിമാരെയും കുറിച്ച് ചിന്തിച്ചാൽ അവർക്ക് അനുചിതമായ ചിന്തകൾ ഒരിക്കലും ഉണ്ടാകില്ലെന്ന് അജ്മൽ ചൂണ്ടിക്കാട്ടി.
പെർഫ്യൂം വ്യവസായിയായ ബദ്റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫ് അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾക്കിടയിൽ സ്വാധീനം ചെലുത്തുന്ന പാർട്ടിയാണ് . 126 അംഗ അസം നിയമസഭയിൽ എഐയുഡിഎഫിന് 15 എംഎൽഎമാരാണുള്ളത്.
Discussion about this post