ന്യൂഡൽഹി:രാജ്യത്തെ ഞെട്ടിച്ച പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ മുഖ്യ സൂത്രധാരൻ ലളിത് ഝാ കീഴടങ്ങി. കർത്തവ്യ പാതയിലെ പാത്ത് ഓഫ് ഡ്യൂട്ടി’ എന്ന പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ന്യൂഡൽഹി ജില്ലാ പോലീസ് സ്പെഷ്യൽ സെല്ലിന് കൈമാറുകയും ചെയ്തു.
കൊൽക്കത്ത സ്വദേശിയായ ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ പോയതായിരുന്നു. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്‌സഭയുടെ ശൂന്യവേളയിൽ ചേംബറിൽ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോൽ, നീലംദേവി എന്നിവരെ പാർലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.
അതേസമയം സംഭവത്തിൽ പ്രതികൾക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 452 വകുപ്പുകൾ പ്രകാരവും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post