തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കുന്നു. ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗംഗാതീര പശ്ചിമ ബംഗാളിനും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ തലങ്ങളിലുള്ള മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട അടക്കമുള്ള ഏഴ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിൽ വടക്കൻ, മധ്യ കേരളത്തിൽ മഴയുടെ തീവ്രത വർധിക്കാനാണ് സാധ്യതയെന്നും അധികൃതർ വ്യക്തമാക്കുന്നു.
24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാവുന്ന അതിശക്തമായ സാഹചര്യമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മേഖലകളിലുള്ളത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. തീരദേശങ്ങളിൽ കടലാക്രമണവും ഉയർന്ന തിരമാലകളും രൂക്ഷമാകാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലും താഴ്ന്ന നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകാൻ ഇടയുള്ളതിനാൽ ഇവിടങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരികയാണ്.
സാഹചര്യം നേരിടാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ്ണ സജ്ജമായി രംഗത്തുണ്ട്. താലൂക്ക്, ജില്ലാ തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള അനാവശ്യ രാത്രിയാത്രകൾ ഒഴിവാക്കാനും അണക്കെട്ടുകളുടെ തീരങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും ദുരന്തനിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.










