മുംബൈ : രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്കും പൊതുസമാധാനത്തിനും ഭീഷണിയുയർത്തുന്ന തീവ്രവാദ പ്രചാരണങ്ങൾ തടയുന്നതിന്റെ ഭാഗമായി 114 തീവ്രനിലപാടുള്ള പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും നിരോധിച്ച് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ഐസിസ് , അൽ ഖ്വയ്ദ , ഹിസ്ബുൽ മുജാഹിദീൻ, ഐസിസ് ഖൊറാസാൻ പ്രൊവിൻസ് തുടങ്ങിയ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള മാസികകളും ഡിജിറ്റൽ രേഖകളുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഓഗസ്റ്റ് 6-ന് പുറപ്പെടുവിച്ച പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ കണ്ടുകെട്ടാൻ ഉത്തരവിട്ടത്. പുതിയ മഹാരാഷ്ട്ര പബ്ലിക് സെക്യൂരിറ്റി ആക്ട്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ് ഈ കടുത്ത നടപടി. ഇത്തരം വർഗീയപ്രചാരണ സാഹിത്യങ്ങളുടെ അച്ചടി, വിതരണം, വില്പന, ഡിജിറ്റൽ പങ്കുവെക്കൽ, സൂക്ഷിച്ചു വെക്കൽ എന്നിവ പൂർണ്ണമായും നിരോധിച്ച് സർക്കാരിലേക്ക് കണ്ടുകെട്ടാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ (ATS) അന്വേഷണത്തിലും സൈബർ നിരീക്ഷണത്തിലും തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളും സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുക, വിദ്വേഷ പ്രചാരണം നടത്തുക, ബോംബ് നിർമ്മാണ രീതികളും ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്താനുള്ള വഴികളും പഠിപ്പിക്കുക, ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുക എന്നിവയാണ് ഇത്തരം സാഹിത്യങ്ങളിലൂടെ നടന്നിരുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ മാസങ്ങളിൽ മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിൽ എ.ടി.എസ് നടത്തിയ വ്യാപക പരിശോധനകളിൽ നിരവധി ലാപ്ടോപ്പുകളും ഡിജിറ്റൽ തെളിവുകളും തീവ്രനിലപാടുള്ള പുസ്തകങ്ങളും പിടിച്ചെടുക്കുകയും ഒട്ടേറെ സംശയാസ്പദ വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഐസിസുമായി ബന്ധപ്പെട്ട ‘വോയ്‌സ് ഓഫ് ഖൊറാസാൻ’ മാസികയുടെ 44 ലക്കങ്ങൾ, ‘നിദാ-ഇ-ഖൊറാസാൻ’, ‘വൈ ഷുഡ് യൂ ജോയിൻ ദി ഇസ്ലാമിക് സ്റ്റേറ്റ്’, അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട ‘നവായ് ഗസവ-ഇ-ഹിന്ദ്’, ‘മോഡേൺ വാർഫെയർ’, ‘സ്‌കൂൾ ഓഫ് യൂസഫ്’, ഹിസ്ബുൽ മുജാഹിദീന്റെ ‘ദി റെവല്യൂഷണറി റീസർജൻസ്’ തുടങ്ങിയ പ്രമുഖമായ അച്ചടി-ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളെല്ലാം നിരോധിച്ച് കണ്ടുകെട്ടേണ്ടവയുടെ പട്ടികയിലുണ്ട്. ഇത്തരം സാഹിത്യ ഉള്ളടക്കങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഭീകര ശൃംഖലകൾ തകർക്കുന്നതിനും സൈബർ ഇടങ്ങളിലെ അപായകരമായ വിദ്വേഷ പ്രചാരണങ്ങൾക്ക് തടയിടുന്നതിനുമായി പോലീസും സുരക്ഷാ ഏജൻസികളും സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.










