ചെന്നൈ; അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ആഘോഷങ്ങളിലേക്ക് നീങ്ങവേ രാമഭക്തരുടെ ആഘോഷങ്ങൾക്ക് മേൽ അപ്രഖ്യാപിത നിയന്ത്രണവുമായി ഡിഎംകെ സർക്കാർ. ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്ന പല പരിപാടികളും സർക്കാർ അനുമതി നിഷേധിച്ചതിനാൽ റദ്ദാക്കാൻ നിർബന്ധിതമായിരിക്കുകയാണ്.
ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്്‌സ് ഡിപ്പാർട്ട്‌മെന്റാണ് (എച്ച്ആർ ആൻഡ് സിഇ) രാമഭക്തരുടെ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന തരത്തിലുളള നിർദ്ദേശങ്ങൾ നൽകി സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയത്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലോ പരിസരത്തോ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കരുതെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
പ്രത്യക്ഷമായി ഉത്തരവുകൾ നൽകിയിട്ടില്ലെങ്കിലും വാക്കാൽ ഇത്തരം നിർദ്ദേശങ്ങൾ ക്ഷേത്ര ഭാരവാഹികൾക്ക് ഉൾപ്പെടെ നൽകിക്കഴിഞ്ഞതായിട്ടാണ് വിവരം. വിശ്വാസികളോ രാഷ്ട്രീയ പാർട്ടികളോ മറ്റാരെങ്കിലുമോ സംഘടിപ്പിക്കുന്ന ഒരു പരിപാടികൾക്കും അനുമതി നൽകേണ്ടെന്നും നിർദ്ദേശമുണ്ട്.
അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ ലൈവായി കാണിക്കാനുളള ശ്രമങ്ങൾക്ക് പോലും വിലക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ബാനറുകൾക്കു പോസ്റ്ററുകൾക്ക് പോലും പലയിടത്തും വിലക്കാണെന്നാണ് വിവരം. തൂത്തുക്കുടിയിൽ തേൻതിരുപേരെ പെരുമാൾ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്ന പ്രത്യേക പരിപാടികൾ പോലീസ് ഇടപെട്ടു തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു.
15 ദിവസങ്ങൾക്ക് മുൻപ് അനുമതി വാങ്ങണമെന്ന വാദം ചൂണ്ടിക്കാട്ടിയാണ് പോലീസ് പരിപാടി തടസപ്പെടുത്തിയത്. ശ്രീവൈകുണ്ഠം ഉൾപ്പെടെയുളള സ്ഥലങ്ങളിൽ പോലീസ് ആക്ടിലെ സെക്ഷൻ 30(2) അനുസരിച്ചുളള നിരോധനങ്ങൾ നിലനിൽക്കുന്നുവെന്നാണ് പോലീസ് ന്യായം.
Discussion about this post