ന്യൂഡൽഹി; അഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഭഗവാൻ ശ്രീരാമ ചന്ദ്രൻ ഇന്ന് അയോദ്ധ്യയിലേക്ക് തിരികെ എത്തുന്നു. വേദമന്ത്ര ഉച്ചാരണങ്ങളോടെ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ഇന്ന് നടക്കും. രാമമന്ത്രമുഖരിതമായ അയോദ്ധ്യാപുരിയിൽ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്ക് ഉച്ചയ്ക്ക് 12.20 നും 12. 45നും ഇടയിലാണ് മുഹൂർത്തം. മുഹൂർത്ത സമയത്ത് സുവർണ്ണ സൂചിയാൽ രാം ലല്ലയുടെ കണ്ണുകളിൽ അഞ്ജനമെഴുതും. അതോടെ മിഴിതുറക്കുന്ന രാം ലല്ല തൻറെ ഭക്തർക്ക് ദർശനം നൽകി അഭയമരുളും. അഞ്ചുവയസ്സുള്ള ഭഗവാൻ ശ്രീരാമചന്ദ്രനെയാണ് അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നത്.
ഉത്സവ ലഹരിയിലാണ് അയോദ്ധ്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ സന്യാസിവര്യൻമാരും അയോദ്ധ്യയിലെത്തിക്കഴിഞ്ഞു.വിഐപികളുടെ ഒരു നീണ്ട നിര തന്നെ അയോദ്ധ്യാപുരിയിലുണ്ട്.
പ്രതിഷ്ഠാ കർമ്മത്തിനു ശേഷം വിതരണം ചെയ്യാനായി 20,000 പായ്ക്കറ്റ് മഹാപ്രസാദം തയ്യാറായിട്ടുണ്ട്. ഗുജറാത്തിലെ ഭാര്‍ഗ്ഗവസേന ഭാർതി ഗാർവി സംഘടനയും, ശാന്ത് സേവാ സൻസ്ഥാൻ എന്ന സംഘടനയും ചേര്‍ന്നാണ് മഹാപ്രസാദം ഉണ്ടാക്കിയിരിക്കുന്നത്.
പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.ഉത്തർപ്രദേശ് പോലീസും സിആർപിഎഫും സംയുക്തമായാണ് സുരക്ഷ ക്രമീകരിക്കുന്നത്. ഡ്രോണുകളും, ദേശീയ ദുരന്ത നിവാരണ സേനയും ബോംബ് സ്ക്വാഡും സുരക്ഷാ ചുമതലയിലുണ്ട്.
നഗരത്തിൽ 13,000 സുരക്ഷാഭടന്മാരുണ്ട്. നിരീക്ഷണത്തിനായി 10,000 സി.സി.ടി.വികൾ. വി.ഐ.പികൾ പോകുന്ന മേഖലകളിൽ പെട്രോളിംഗ് ഊർജ്ജിതമാക്കും. . ക്ഷേത്രത്തിന് ചുറ്റും യു. പി പെോലീസ്, യു.പി സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ്, സി.ആർ.പി.എഫ് എന്നിവയുടെ സുരക്ഷയുണ്ട്. യു.പി ഭീകരവിരുദ്ധ കമാൻഡോകൾ നഗരത്തിലെങ്ങും റോന്ത് ചുറ്റുന്നുണ്ട്.
Discussion about this post