ചെന്നൈ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി ഉത്തരവ് വിശ്വാസികളുടെ വിജയമാണെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ. ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യുന്നതും, ഇതോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ അന്നദാനവും പ്രത്യേക പൂജകളും നടത്തുന്നത് തടയാനും തമിഴ്‌നാട് സര്‍ക്കാരിന് സാധിക്കില്ലെന്ന് ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബിജെപി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
പ്രാണപ്രതിഷ്ഠയുടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത് വിലക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി പറഞ്ഞു. തമിഴ്നാട്ടില്‍ വിവിധ വിഭാഗക്കാരായവർ ഒന്നിച്ച് കഴിയുന്നുണ്ട്. അതിനാല്‍ എല്ലാവരുടെയും വികാരം മാനിക്കണമെന്നും സര്‍ക്കാരിനെ കോടതി ഓർമ്മിപ്പിച്ചിരുന്നു.
സുപ്രീംകോടതിയുടെ ഉത്തരവില്‍ ജനങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. ഡിഎംകെ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് ജനങ്ങളുടെ മതവിശ്വാസത്തില്‍ കൈകടത്തുകയാണ്. ഇങ്ങനെയൊരു സര്‍ക്കാരിനെ ഞാന്‍ കണ്ടിട്ടില്ലെന്നും ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
Discussion about this post