ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാലികാർജുൻ ഖാർഗെക്ക് പ്രത്യേക നന്ദി. പാർലമെന്റിൽ ഇത്രയും സന്തോഷം അനുഭവിച്ചിട്ടില്ല. മിസ്റ്റർ ഖാർഗെ ദീർഘമായി സംസാരിച്ചതിൽ ഞാൻ സന്തുഷ്ടനായിരുന്നു.ഇത്രയധികം സംസാരിക്കാൻ അദ്ദേഹത്തിന് എങ്ങനെ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഞാൻ അത്ഭുതപ്പെട്ടു. അപ്പോൾ എനിക്ക് മനസ്സിലായി, രണ്ട് ‘പ്രത്യേക കമാൻഡർമാർ’ അവിടെ ഇല്ലായിരുന്നു. ഈ അവസരം ഖാർഗെ ഉപയോഗപ്പെടുത്തിയെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
മല്ലികാർജുൻ ഖർഗെയുടെ പ്രസംഗം ഏറെ നേരമ്പോക്ക് നൽകിയെന്ന് മോദി പരിഹസിച്ചു. ചീഫ് കമാൻഡർ ഡൽഹിയിൽ ഇല്ലാത്തതുകൊണ്ടാണ് മല്ലികാർജുൻ ഖർഗെയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടിയത്. 400 സീറ്റ് കിട്ടുമെന്ന് അനുഗ്രഹിച്ചതിന് ഖർഗെയ്ക്ക് നന്ദിയുണ്ട്. ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ, എയർ ഇന്ത്യ തുടങ്ങിയവയെ തകർത്തത് കോൺഗ്രസ് ആണ്. എൽ.ഐ.സിയുടെ ഓഹരി വില ഇന്ന് റെക്കോഡിലാണ്. 234-ൽ നിന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 254 ആയി. രാഹുൽ ഇതുവരെ സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും അടിമത്ത മനോഭാവം കോൺഗ്രസ് തുടർന്നു. എന്തു കൊണ്ട് ബ്രിട്ടീഷുകാരുടെ ശിക്ഷ നിയമം മാറ്റിയില്ലെന്നും നരേന്ദ്രമോദി ചോദിച്ചു.സംസ്ഥാനങ്ങളുമായി സഹകരിക്കുന്ന നയമാണ് കേന്ദ്രത്തിന്റെത്. ജനാധിപത്യത്തെ കൊന്നൊടുക്കിയ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഡസൻ കണക്കിന് തവണ താഴെയിറക്കിയ, ജനാധിപത്യത്തെ ചങ്ങലയ്ക്ക് പിന്നിൽ ബന്ധിച്ച, മാധ്യമങ്ങളെ പൂട്ടാൻ ശ്രമിച്ച, രാജ്യത്തെ തകർക്കാൻ ശ്രമിച്ച കോൺഗ്രസ് – ഇപ്പോൾ വടക്കും തെക്കും തകർക്കാനുള്ള പ്രസ്താവനകൾ നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ് കാലത്ത് മുഖ്യമന്ത്രിമാരുമായി ചേർന്ന് ഒരു ടീമായാണ് പ്രവർത്തിച്ചത്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം. വിദേശ നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നു. രാജ്യത്തെ വെട്ടിമുറിക്കുന്ന ഭാഷ ഉപയോഗിക്കുന്നത് വേദനാജനകമാണ്. രാജ്യത്തിന്റെ ഭാവിക്ക് വെല്ലുവിളി ഉയർത്തുന്ന ഭാഷ ചിലർ ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post