ന്യൂഡൽഹി: ഇലക്ടോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്ത് ചൈനയെ കടത്തിവെട്ടി ഇന്ത്യ. കയറ്റുമതിയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഏഷ്യൻ രാജ്യങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപണിയിൽ നേരത്തെ ചൈനീസ് ആധിപത്യം ആയിരുന്നു നിലനിന്നിരുന്നത്. ഇതാണ് ഇപ്പോൾ ഇന്ത്യ കീഴടക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 7.65 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2021 നവംബറിൽ ഇത് 2.51 ആയിരുന്നു. ലണ്ടനിലേക്കുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി 4.79 ശതമാനം ആയിരുന്നു. ഇത് 10 ശതമാനം ആയി വർദ്ധിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സഹായങ്ങളാണ് ഇതിന് കാരണം.
രാജ്യത്തെ ഇലക്ടോണിക് ഉപകരണ നിർമ്മാതാക്കൾക്ക് നികുതിയിളവ് ഉൾപ്പെടെ നിരവധി സഹായങ്ങളാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഇത് ആഭ്യന്തര ഉത്പാദനം ത്വരിതപ്പെടുത്തും. സ്വാഭാവികമായി കയറ്റുമതിയും വർദ്ധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മെയ്ക് ഇൻ ഇന്ത്യ പദ്ധതിയും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ കാരണം ആയിട്ടുണ്ട്. പദ്ധതി നിലവിൽ വന്നതോടെ തൊഴിൽ സാദ്ധ്യത വർദ്ധിച്ചു. നിരവധി പേർക്കാണ് പദ്ധതിയുടെ പേരിൽ തൊഴിൽ ലഭിച്ചത്. ഇതുവഴി സാമ്പത്തിക രംഗത്തും ഉണർവ്വുണ്ടായി. ഇറക്കുമതി കുറച്ച് കയറ്റുമതി വർദ്ധിക്കാൻ ഇത് കാരണം ആയി.
Discussion about this post