ന്യൂഡൽഹി: തലസ്ഥാന നഗരിയായ ഡൽഹിയിലെ ജന്തർ മന്തറിലും പഞ്ചാബിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിലും വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ട ഐ.എസ്.ഐ (ISI) പിന്തുണയുള്ള രണ്ട് ഭീകര മൊഡ്യൂളുകളെ പഞ്ചാബ് പോലീസ് തകർത്തു. അമൃത്സർ കമ്മീഷണറേറ്റ് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ നിർണ്ണായക നീക്കത്തിൽ നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആകെ ഒൻപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ നിന്ന് മൂന്ന് അനധികൃത നാടൻ പിസ്റ്റളുകൾ, നാല് പെട്രോൾ ബോംബുകൾ, ഒൻപത് വെടിയുണ്ടകൾ എന്നിവ പോലീസ് വീണ്ടെടുത്തു.
രാജസൻസി മേഖലയിൽ നിന്ന് പിടിയിലായ ആദ്യ മൊഡ്യൂളിൽ സുഖ്മാൻ സിംഗ് എന്ന യുവാവും മൂന്ന് പ്രായപൂർത്തിയാകാത്തവരുമാണ് ഉണ്ടായിരുന്നത്. ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധത്തിനിടെ വലിയ തോതിലുള്ള ആക്രമണം നടത്താനാണ് ഐ.എസ്.ഐ ഹാൻഡ്‌ലർമാർ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നത്. ഇതിനായി ഇവർ ഡൽഹിയിലെത്തിയിരുന്നുവെങ്കിലും പ്രതിഷേധ സ്ഥലത്ത് പോലീസിന്റെ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ കാരണം പദ്ധതി നടപ്പിലാക്കാനാകാതെ പഞ്ചാബിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതിയായ സുഖ്മാൻ സിംഗ് വെളിപ്പെടുത്തി. സംഘത്തിന് ആവശ്യമായ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ഏജന്റ് വഴി എത്തിച്ചുനൽകാനായിരുന്നു നീക്കം. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗാങ്സ്റ്ററും ഭീകരനുമായ ഷെഹ്സാദ് ഭാട്ടിയുമായി പ്രതികൾ വാട്ട്‌സ്ആപ്പ് വഴി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
അതേസമയം, റെയിൽവേ ട്രാക്കുകൾക്ക് സമീപം സംശയാസ്പദമായ രീതിയിൽ സ്ഥാപിച്ച സി.സി.ടി.വി (CCTV) ക്യാമറകളെക്കുറിച്ച് നടത്തിയ തുടരന്വേഷണത്തിലാണ് രണ്ടാമത്തെ മൊഡ്യൂൾ പിടിയിലാകുന്നത്. റെയിൽവേ ട്രാക്കുകളിലെ തത്സമയ ദൃശ്യങ്ങൾ ശേഖരിച്ച് വിദേശത്തുള്ള ഹാൻഡ്‌ലർമാർക്ക് അയച്ചുനൽകുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം. തർൺ താരനിൽ നിന്നുള്ള വൻഷ് കുമാർ, അൻമോൾ സിംഗ്, അമൃത്സർ സ്വദേശികളായ ഹർമാൻ സിംഗ്, സുഖ്ദേവ് സിംഗ്, സുഖ്മാൻ സിംഗ് എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. അമൃത്സർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളുടെ നിർദ്ദേശപ്രകാരം പേടിഎം (Paytm) ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വഴിയാണ് ക്യാമറകൾ വാങ്ങാനും സ്ഥാപിക്കാനും പണം കൈമാറ്റം ചെയ്തതെന്ന് അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുല്ലാർ വ്യക്തമാക്കി. സംഭവത്തിൽ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡി.ജി.പി ഗൗരവ് യാദവ് അറിയിച്ചു.
പിടിയിലായവർ ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ആഭ്യന്തര കുഴപ്പങ്ങളുണ്ടാക്കാൻ ഖാലിസ്ഥാൻ അനുകൂലികളെ ഐ.എസ്.ഐ കരുവാക്കുന്നതിന്റെ നിരവധി തെളിവുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കർഷക പ്രക്ഷോഭത്തിന്റെ സമയത്തും ഖാലിസ്ഥാൻ തീവ്രവാദികൾ വഴി കുഴപ്പങ്ങളുണ്ടാക്കാൻ ഐ.എസ്.ഐ ആസൂത്രണം നടത്തിയിരുന്നു.












