ബെയ്‌ജിങ്: ഇന്ത്യ ഫിലിപ്പീൻസിലേക്ക് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വിതരണം ചെയ്തതിൽ പ്രതികരിച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം ഒരു മൂന്നാം കക്ഷിയുടെയും താൽപ്പര്യത്തിന് ഹാനികരമാകരുതെന്നും പ്രാദേശിക സ്ഥിരതയ്ക്ക് ഹാനികരമാകരുതെന്നും ചൈന തുറന്ന് പറഞ്ഞു. ഫിലിപ്പൈൻസുമായി രൂക്ഷമായ അതിർത്തി തർക്കങ്ങൾ ഉള്ള രാജ്യമാണ് ചൈന. സൗത്ത് ചൈനാ കടൽ മുഴുവൻ തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച ചൈന പ്രദേശത്തുള്ള മറ്റൊരു രാജ്യത്തിന്റെയും സമുദ്രാതിർത്തി അംഗീകരിക്കുന്നില്ല. ഇതിനെ തുടർന്ന് ചൈനയും അവരുടെ അയൽ രാജ്യങ്ങളും തമ്മിൽ സംഘർഷം പതിവാണ്.
എന്നാൽ ഇന്ത്യ ഫിലിപ്പൈൻസിന് ബ്രഹ്മോസ് മിസൈൽ നൽകിയതോടെ ചൈനയുടെ മേഖലയിലെ അപ്രമാദിത്യത്തിനു വലിയ തോതിലുള്ള വെല്ലുവിളിയാണ് വന്നിരിക്കുന്നത്. സൂപ്പർ സോണിക് മിസ്സൈലുകളുടെ വിഭാഗത്തിൽ ഇന്ന് നിലവിൽ ഉള്ളതിൽ വച്ച് ഇന്റർസെപ്റ്റ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടേറിയ മിസ്സൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്. ഇത് ഫിലിപ്പൈന്സിന് ലഭിച്ചതോടെ ഇനി പഴയ പോലെ ഫിലിപ്പൈന്സിന്റെ മെക്കിട്ട് കേറാൻ ചൈനക്ക് കഴിയാതെ വരും. ഇതിനെ തുടർന്നാണ് പ്രതികരണവുമായി ചൈനീസ് സൈന്യം രംഗത്തെത്തിയത്.
ആയുധ സംവിധാനങ്ങൾ വിതരണം ചെയ്യുന്നതിനായി ഫിലിപ്പീൻസുമായി 375 മില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചതിന് ശേഷം രണ്ട് വർഷത്തിനിടെയാണ് ഇന്ത്യ ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് വിതരണം ചെയ്തത്.
Discussion about this post