ഇടതു പക്ഷവും, മറ്റു പ്രതിപക്ഷ പാർട്ടികളും ബി ജെ പി ക്കെതിരെ കൊണ്ടാടിയ രോഹിത് വെമുല ആത്മഹത്യ കേസ് ഒടുവിൽ അവസാനിപ്പിച്ച് തെലങ്കാന പോലീസ്. രോഹിത് വെമുല യഥാർത്ഥത്തിൽ ദളിത് അല്ല എന്ന നിഗമനത്തില് ആണ് കുറ്റാരോപിതരായ മുഴുവൻ പേർക്കും ക്ലീൻ ചിറ്റ് നൽകി കൊണ്ട് തെലങ്കാന പോലീസ് കേസ് അവസാനിപ്പിച്ചത്.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി വിദ്യാർത്ഥി ആയിരുന്ന രോഹിത് വെമുല 2016 ജനുവരി 17 ന് ജാതി അതിക്രമത്തിൻ്റെ ആത്മഹത്യ ചെയ്തു എന്ന ആരോപണം ദേശീയ തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു .
എന്നാൽ രോഹിത് പട്ടികജാതിക്കാരനല്ലെന്നും യഥാർത്ഥ ജാതി കണ്ടെത്തുമെന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പോലീസ് ക്ലോഷർ റിപ്പോർട്ടിൽ വ്യക്തമാക്കി.
താൻ പട്ടികജാതിക്കാരനല്ലെന്ന് രോഹിതിന് അറിയാമായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത് . ” താൻ പട്ടികജാതിക്കാരനല്ലെന്നും തന്റെ പട്ടിക ജാതി സർട്ടിഫിക്കറ്റ് തന്റെ അമ്മ സംഘടിപ്പിച്ചത് ആണെന്നും മരിച്ചയാൾക്ക് തന്നെ അറിയാമായിരുന്നു. ഇത് തുറന്നുകാട്ടപ്പെടുന്നത് വർഷങ്ങളായി അദ്ദേഹം സമ്പാദിച്ച അക്കാദമിക് ബിരുദങ്ങൾ നഷ്ടമാക്കുമെന്നും പ്രോസിക്യൂഷൻ നടപടികൾ നേരിടാൻ നിർബന്ധിതനാകും എന്നും അദ്ദേഹം സ്ഥിരമായി ഭയന്നിരിക്കണം ഇതായിരിക്കാം രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണം എന്നാണ് പോലീസ് അനുമാനിക്കുന്നത്.
രോഹിത് വെമുല ദളിതനല്ലെന്ന് നേരത്തെ തന്നെ ആന്ധ്രപ്രദേശ് സർക്കാർ അവകാശപ്പെട്ടിരുന്നു. രോഹിത്, വഡ്ഡേര എന്ന ഒബിസി വിഭാഗത്തിൽ പെട്ടയാളാണെന്നും ദളിതനല്ലെന്നും ആന്ധ്ര സർക്കാർ വ്യക്തമാക്കിയിരുന്നു .എന്നാൽ രോഹിതിൻ്റെ അമ്മ അവർ ദളിതരാണ് എന്ന വാദത്തിൽ ഉറച്ചു നിന്നു. കുടിയേറ്റ തൊഴിലാളികളുടെ ഒരു ദളിത് കുടുംബത്തിലാണ് താൻ ജനിച്ചതെന്നും പിന്നീട് ഒരു ഒബിസി കുടുംബം തന്നെ ദത്തെടുക്കുകയായിരിന്നു എന്നും അവർ പറഞ്ഞിരുന്നു .
തനിക്ക് ഒരിക്കലും സ്വന്തം മാതാപിതാക്കളെ അറിയില്ലായിരുന്നുവെന്നും പിന്നീട് ഒരു ഒബിസി കുടുംബത്തിൽ നിന്ന് തന്നെ വിവാഹം കഴിച്ചുവെന്നും അവർ പറഞ്ഞു. എന്നാൽ മക്കൾ ചെറുതായിരിക്കുമ്പോൾ അവരെ ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നു.
രോഹിത് വെമുലയുടെ അമ്മയോട് ഡിഎൻഎ ടെസ്റ്റ് നടത്തി ജാതി നിർണയിക്കാൻ തയ്യാറാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നുവെന്നും എന്നാൽ അവർ അതിന്മേൽ ഒന്നും പ്രതികരിക്കാതെ മൗനമായി ഇരിക്കുകയായിരുന്നുവെന്നും ക്ലോഷർ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Discussion about this post