പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ തീവ്രവാദത്തിനെതിരെയും ക്രമസമാധാന തകർച്ചയ്‌ക്കെതിരെയും സമാധാന റാലി നയിച്ച ജനക്കൂട്ടത്തിന് നേരെ ഭീകരരുടെ കടുത്ത ചാവേറാക്രമണം. വടക്കുപടിഞ്ഞാറൻ സ്വാത്ത് വാലിയിലെ കബൽ പ്രദേശത്ത് പോലീസ് സ്റ്റേഷന് സമീപം നടന്ന ശക്തമായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് വീണ്ടും ശക്തിപ്രാപിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയും ഭരണകൂടത്തിന്റെ പരാജയത്തിനെതിരെയും വൻജനപങ്കാളിത്തത്തോടെ നടന്ന പ്രതിഷേധ സംഗമത്തിനിടെയാണ് നടുക്കുന്ന ദുരന്തമുണ്ടായത്.
മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനെതിരെ പ്രതിഷേധിച്ച് തദ്ദേശവാസികളും സംഘടനകളും ചേർന്ന് സംഘടിപ്പിച്ച “സ്വത്ത് അമൻ ജിർഗ” (സമാധാന റാലി) അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു സ്ഫോടനം. പോലീസ് സ്റ്റേഷന് സമീപം തടിച്ചുകൂടിയ നൂറുകണക്കിന് ആളുകൾ തീവ്രവാദ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിലേക്ക് ചാവേർ പാഞ്ഞുകയറി സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചത്. ഭീതിജനകമായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. പരിഭ്രാന്തരായ ആളുകൾ ജീവനുവേണ്ടി നാനാഭാഗത്തേക്കും ഓടുന്നതും പുകപടലങ്ങൾക്കിടയിൽ ആംബുലൻസുകൾ എത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
തീവ്രവാദ ഭീഷണികൾക്കെതിരെ ജനങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പാക് സൈന്യവും സർക്കാരും പരാജയപ്പെട്ടുവെന്ന് റാലിയിൽ സംസാരിച്ചവർ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയുണ്ടായ ആക്രമണം രാജ്യത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നതിന്റെ തെളിവാണ്. സ്ഫോടനത്തെ തുടർന്ന് പ്രദേശം പോലീസും രക്ഷാസേനയും വളഞ്ഞിട്ടുണ്ടെന്നും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി വിദഗ്ദ്ധ ചികിത്സ നൽകിവരികയാണെന്നും ജില്ലാ പോലീസ് മേധാവി ഒമർ ഖാൻ അറിയിച്ചു. ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടത്തിനെതിരെ ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ ഇരമ്പുന്നത്.











