ന്യൂഡൽഹി ; ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി. അദ്ദേഹത്തിൻറെ വസതിയിലെത്തി നേരിട്ടാണ് പ്രധാനമന്ത്രി ആശംസകളറിയിച്ചത് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിക്കാഴ്ചയുടെ ഫോട്ടോയും പ്രധാനമന്ത്രി പങ്കുവച്ചു.ലാൽ കൃഷ്ണ അദ്വാനിക്ക് ജന്മദിനാശംസകൾ എന്ന കുറിപ്പോടെ നരേന്ദ്രമോദി പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
രാജ്യത്തിന് അദ്ദേഹം നൽകിയ സേവനത്തിന് ഭാരതരത്ന ലഭിച്ചു. ഇന്ത്യയുടെ വികസനത്തിനായി ജീവിതം സമർപ്പിച്ച നമ്മുടെ രാജ്യത്തെ ഏറ്റവും ആദരണീയനായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്വാനിജിയുടെ ഈ വർഷത്തെ ജന്മദിനം കൂടുതൽ പ്രത്യേകതയുള്ളതാണ്, . അദ്ദേഹത്തിൻറെ ചിന്താശേഷിയും അറിവും എല്ലായ്പ്പോഴും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ മാർഗനിർദേശത്തിലൂടെ മുന്നോട്ടുപോകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നു, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
തൻറെ പൊതുസേവനത്തിലൂടെയും സംഘടനാപരമായ കഴിവുകളിലൂടെയും ബിജെപിയെ ജനകേന്ദ്രീകൃത പാർട്ടിയായി സ്ഥാപിക്കുന്നതിൽ അദ്വാനിയുടെ നിർണായക സംഭാവനയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എടുത്തുപറഞ്ഞു. അദ്വാനിയുടെ നേതൃത്വത്തിൽ പാർട്ടിക്ക് ഗണ്യമായ വളർച്ചയും വികാസവും ഉണ്ടായതായി അമിത് ഷാ ചൂണ്ടിക്കാട്ടി.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ലാൽ കൃഷ്ണ അദ്വാനിയുടെ വീട്ടിലെത്തി ജന്മദിനാശംസകൾ നേർന്നു.അദ്ദേഹത്തിൻറെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയും അദ്വാനിയുടെ വീട്ടിലെത്തി ജന്മദിനാശംസകൾ നേർന്നു. എപ്പോഴും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ഇരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് ജെപി നദ്ദ ആശംസകൾ നേർന്നു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്വാനിയുടെ വസതി സന്ദർശിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിവിളക്കായി പ്രവർത്തിച്ച അസാമാന്യ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹമെന്ന് രാംനാഥ് കോവിന്ദ് വ്യക്തമാക്കി. അദ്വാനിയുടെ അചഞ്ചലമായ പ്രതിബദ്ധതയും മുന്നോട്ടുള്ള ചിന്താഗതിയുള്ള നേതൃത്വവും ദേശീയ പുരോഗതിയിൽ നിർണായക സംഭാവന നൽകിയതായി കോവിന്ദ് പറഞ്ഞു. ബിജെപിയുടെ മുതിർന്ന നേതാവായ അദ്വാനിയുടെ 97 ാം പിറന്നാളാണ് ആഘോഷിച്ചത്. അടൽ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയായിരുന്നു.










Discussion about this post