ബെംഗളൂരു : ബെംഗളൂരുവിൽ ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് 34 കാരനായ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ഭാര്യക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ സന്ദേശം പങ്കുവയ്ക്കുകയും 24 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെക്കുകയും ചെയ്ത ശേഷം ആയിരുന്നു യുവ എഞ്ചിനീയറുടെ ആത്മഹത്യ. ബെംഗളൂരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ
അതുൽ സുഭാഷ് ആണ് ആത്മഹത്യ ചെയ്തത്.
ഭാര്യ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് അതുലിന്റെ പ്രധാന ആരോപണം. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്, അദ്ദേഹം ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും തന്റെ ദാമ്പത്യ ജീവിതത്തിലെ മുഴുവൻ സംഭവങ്ങളും വിവരിക്കുകയും ചെയ്തു. തൻ്റെ കുട്ടിയുടെ സംരക്ഷണം മാതാപിതാക്കൾക്ക് കൈമാറണമെന്നും അദ്ദേഹം ഈ വീഡിയോയിലൂടെയും ആത്മഹത്യ കുറിപ്പിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അതുൽ സുഭാഷ്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും ചേർന്ന് തന്നെ പീഡിപ്പിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ഇന്ത്യയിൽ പുരുഷന്മാരുടെ നിയമപരമായ വംശഹത്യയാണ് നടക്കുന്നത്’ എന്ന കുറിപ്പോടെ ആയിരുന്നു അതുൽ തന്റെ വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നത്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് ഇമെയിലിലൂടെ ചിലർക്ക് അയച്ചുകൊടുക്കുകയും ഒരു എൻജിഒയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
തൻ്റെ ഭാര്യ തനിക്കെതിരെ നിരവധി കേസുകൾ നൽകിയിട്ടുണ്ടെന്നും അവൾ തന്നെയാണ് തൻ്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നും അതുൽ സുഭാഷ് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അതുലിന്റെ ഭാര്യ ഉത്തർപ്രദേശിൽ ഇദ്ദേഹത്തിനെതിരായി 9 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 6 കേസുകൾ കീഴ്‌ക്കോടതിയിലും 3 എണ്ണം ഹൈക്കോടതിയിലുമാണുള്ളത്. മാസംതോറും രണ്ട് ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ഭാര്യ ആവശ്യപ്പെടുന്നതായും അതുൽ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.









Discussion about this post