ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ സി. ജോസഫ് വിജയിക്കെതിരെ നൽകിയിരുന്ന വിവാഹമോചന ഹർജി ഭാര്യ സംഗീത പിൻവലിച്ചു. ചെങ്കൽപ്പട്ട് കുടുംബകോടതിയിൽ നടന്നുവന്നിരുന്ന നിയമനടപടികളാണ് ഇതോടെ പൂർണ്ണമായും അവസാനിച്ചത്. വെള്ളിയാഴ്ച കേസ് പരിഗണനയ്ക്ക് വന്നപ്പോൾ യുകെയിൽ നിന്നും വീഡിയോകോൺഫറൻസിങ് വഴി ഹാജരായ സംഗീത, കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് ജഡ്ജി സുജാതയെ അറിയിക്കുകയായിരുന്നു. തുടർന്ന് സംഗീതയോട് 15 മിനിറ്റോളം വിശദമായി സംസാരിച്ച ജഡ്ജി, ഹർജി പിൻവലിക്കാനുള്ള അപേക്ഷ അംഗീകരിക്കുകയും കേസ് ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ 2026 ഫെബ്രുവരിയിലായിരുന്നു വിജയിൽ നിന്നും വേർപിരിയണമെന്ന് ആവശ്യപ്പെട്ട് സംഗീത കോടതിയെ സമീപിച്ചത്. വിജയിക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നും ഇത് തങ്ങളുടെ ദാമ്പത്യജീവിതത്തിൽ വലിയ മാനസിക പ്രയാസങ്ങളും വൈകാരിക ആഘാതവും സൃഷ്ടിച്ചെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. 2021 മുതൽ വിജയ് തന്നോട് വൈകാരികമായി അകൽച്ച പാലിച്ചിരുന്നതായും അവിഹിതബന്ധം അവസാനിപ്പിക്കാമെന്ന വാക്ക് ലംഘിച്ചതായും സംഗീത ആരോപിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും മാധ്യമശ്രദ്ധയ്ക്കും വഴിവെച്ച സംഭവത്തിനൊടുവിലാണ് ഇപ്പോൾ കേസ് അവസാനിച്ചിരിക്കുന്നത്.
വിജയും ശ്രീലങ്കൻ തമിഴ് കുടുംബാംഗമായ സംഗീതയും 1996-ലാണ് ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് 1998-ൽ ലണ്ടനിൽ വെച്ച് രജിസ്റ്റർ വിവാഹം നടത്തുകയും 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് ആചാരപ്രകാരം വിവാഹിതരാവുകയും ചെയ്തു. ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. വിജയ് രാഷ്ട്രീയത്തിൽ സജീവമാകുകയും സംസ്ഥാനത്തിന്റെ ഭരണനേതൃത്വത്തിലേക്ക് എത്തുകയും ചെയ്ത നിർണായക ഘട്ടത്തിൽ കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പായതിന്റെ ആശ്വാസത്തിലാണ് പാർട്ടി പ്രവർത്തകരും ആരാധകരും.









