തിരുവനന്തപുരം:വയനാട്ടിലെ മോഡൽ ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാരിനെ കുരുക്കിലാക്കുന്നതാണെന്ന് വിലയിരുത്തൽ . തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇത് സമാനമായ കേസുകളിൽ ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പുകളുടെ നിര്‍മ്മാണത്തിന് നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടറും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് 78.73 ഹെക്ടറും ആണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലടക്കം ഹാരിസൺ അടക്കം വൻകിട എസ്റ്റേറ്റുകളുടെ തോട്ട ഭൂമി തിരിച്ചുപിടിക്കലിൽ സര്‍ക്കാർ നിയമപോരാട്ടങ്ങളിലാണ്. തോട്ടം ഭൂമി കൈവശം വെച്ചവര്‍ക്ക് അനുകൂലമായ തീരുമാനം തോട്ടഭൂമി ഏറ്റെടുക്കലിൽ ഭാവി കേസുകളെ കൂടി ബാധിക്കുന്നതാണെന്നാണ് നിയമവിദഗ്ധരിൽ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം സര്‍ക്കാരിന് തീരുമാനിച്ച് തുക എസ്റ്റേറ്റ് ഉടമകൾക്ക് നൽകണം. തര്‍ക്കമുണ്ടെങ്കിൽ തോട്ടം ഉടമകൾക്ക് നിയമവഴി തേടാം. കാലതാമസം ഒഴിവാക്കി ടൗൺഷിപ്പ് നിര്‍മ്മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാൻ നിലവിലെ സാഹചര്യത്തിൽ കഴിയുമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി കണക്കിലെടുത്തിട്ടില്ല . മാത്രമല്ല സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്ന് ഭൂമി കൈവശം വെച്ചവര്‍ ഉന്നയിച്ച ആവശ്യം കോടതി അതേ പടി അംഗീകരിച്ചിട്ടുമുണ്ട്.
Discussion about this post