ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ധർമേന്ദ്ര പ്രധാന്റെ രാജി വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഒന്നിച്ചുള്ള പോരാട്ടത്തിന്റെ ആദ്യ ഘട്ട വിജയം മാത്രമാണെന്നും, ഇതിന്റെ പേരിൽ തന്നെ ഒരു വീര നായകനായി ചിത്രീകരിക്കരുതെന്നും ദിപ്കെ വ്യക്തമാക്കി. ഒരു മന്ത്രിയുടെ രാജി കൊണ്ടുമാത്രം രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിലെ അപചയങ്ങൾ അവസാനിക്കില്ലെന്നും, എൻടിഎ പുനഃസംഘടിപ്പിക്കുക, കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമങ്ങൾ നടപ്പിലാക്കുക, പരീക്ഷാ തട്ടിപ്പിൽ ഇരയായ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ പൂർണ്ണമായും നടപ്പിലാകും വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരീരിക ബുദ്ധിമുട്ടുകളെയും ടൈഫോയ്ഡ് ബാധയെയും തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ദിപ്കെ പ്രക്ഷോഭകരെയും അനുഭാവികളെയും അഭിസംബോധന ചെയ്ത് സംസാരിച്ചത്. സമരം കൊടുമ്പിരികൊണ്ട ഘട്ടത്തിൽ ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ ഒത്തുതീർപ്പില്ലെന്ന കർശന നിലപാടിലായിരുന്നു സിജെപിയും മറ്റ് വിദ്യാർത്ഥി സംഘടനകളും. എന്നാൽ രാജി എന്നത് അന്തിമ ലക്ഷ്യമല്ലെന്നും രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വ്യവസ്ഥാപിത മാറ്റങ്ങളാണ് ആവശ്യമെന്നും ദിപ്കെ ചൂണ്ടിക്കാട്ടി. ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അഹോരാത്രം പോരാടിയ വിദ്യാർത്ഥികളുടെയും പ്രക്ഷോഭകരുടെയും കൂട്ടായ പ്രതിരോധത്തിന്റെ പ്രതിഫലനമാണ് ഈ രാജിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ തുടർന്ന് ജന്തർ മന്തറിലെ സമരം അവസാനിപ്പിക്കുമോ എന്ന കാര്യത്തിൽ സിജെപി പ്രതിനിധികളും പ്രക്ഷോഭകരും ഉടൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ഇതിനിടെ, പരീക്ഷാ ചോർത്തൽ തടയാൻ രൂപീകരിച്ച പുതിയ ബില്ലും പരീക്ഷാ സുതാര്യത ഉറപ്പാക്കാനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. എന്നാൽ പ്രക്ഷോഭത്തിനിടെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പൂർണ്ണമായും പിൻവലിക്കണമെന്ന ആവശ്യത്തിലും സിജെപി ഉറച്ചുനിൽക്കുകയാണ്. അന്യായങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന യുവത്വത്തിന്റെ ഈ ഉണർവാണ് രാജ്യത്തിന് ആവശ്യമെന്നും, ലക്ഷ്യം പൂർണ്ണമാകുന്നതുവരെ ജാഗ്രതയോടെ മുൻപോട്ടു പോകുമെന്നും ദിപ്കെ വ്യക്തമാക്കി.








