ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് മെഡിക്കൽ ബിരുദധാരി കൂടിയായ ശ്രീകാന്ത് ഷിൻഡെയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുവെന്ന വാ വാർത്തകൾ സജീവമായിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് മഹാരാഷ്ട്രയിലെ ചില പത്രങ്ങൾ നൽകിയ റിപ്പോർട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിൽ ഒരാഴ്ച മുൻപ് നടത്തിയ ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ ശ്രീകാന്തിന്റെ മന്ത്രി പദവിയിൽ തീരുമാനമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ധർമ്മേന്ദ്ര പ്രധാന് പകരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയുടെ മകനെ കൊണ്ടുവരുന്നതിലൂടെ ശിവസേനയുമായുള്ള ബന്ധം ശക്തമാക്കുക കൂടിയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതോടെ നീറ്റ് ചോദ്യപേപ്പർ ചേർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിലെ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ഇനി ശിവസേന തന്നെ നേരിട്ട് രംഗത്തിറങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) വിഭാഗത്തിൽ നിന്നുള്ള ആറ് ലോക്‌സഭാ എംപിമാർ മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിൽ ലയിച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഷിൻഡെയുടെ മകനും എംപിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെയും പുതുതായി ഒപ്പം ചേർന്ന എംപിമാരും പങ്കെടുത്തു. യുവാവും പ്രൊഫഷണലുമായ ഒരു നേതാവ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയിൽ വരുന്നത് സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും കണക്കുകൂട്ടൽ.
മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഇതിനോടകം തന്നെ ഈ നീക്കത്തെ പിന്തുണയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ശിവസേനയ്ക്ക് കേന്ദ്രത്തിൽ ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി പദവിയും ലഭിക്കാൻ സാധ്യതയുണ്ടെന്നും കാബിനറ്റ് പദവിയിലേക്ക് ശ്രീകാന്ത് ഷിൻഡെയുടെ പേര് തന്നെയാണ് മുന്നിൽ നിൽക്കുന്നതെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ആഗ്രഹങ്ങളേക്കാൾ തനിക്ക് കൈമുതലായുള്ളത് ജനസേവനവും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുമാണെന്നും പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും കൃത്യമായി നിർവ്വഹിക്കുമെന്നും ഷിൻഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.








